കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുത്തതിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയതിനു പിന്നാലെ രാജ്മോഹൻ ഉണ്ണിത്താനെതിരേ രൂക്ഷ വിമർശനവുമായി മുൻ കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ. രാജ്മോഹൻ ഉണ്ണിത്താൻ ജില്ലയിലെ കോൺഗ്രസിന്‍റെ തകർത്തു എന്നായിരുന്നും അദ്ദേഹത്തിന്‍റെ പ്രതികരണം. രാഷ്ട്രീയമില്ലാതെയാണ് താൻ ചടങ്ങിൽ പങ്കെടുത്തത്. തന്നെ പുറത്താക്കിയ നടപടി ഏകപക്ഷീയമാണെന്നും അദ്ദേഹം പ്രതികരിച്ചു.
പുറത്താക്കലിനു പിന്നിൽ ഉണ്ണിത്താനോടുള്ള ഭയമാണ്. ഉണ്ണിത്താൻ ജില്ലയിലെ കോൺഗ്രസിനെ തകർത്തു. മതപരമായ സംഘർഷത്തിൽ നിന്നും മുതലെടുക്കാനാണ് ഉണ്ണിത്താൻ ശ്രമിച്ചത്. ഉണ്ണിത്താനെതിരായ യുദ്ധം ഇന്ന് മുതൽ ആരംഭിക്കുകയാണ്. ഡിസിസി പ്രസിഡന്‍റ് പി.കെ. ഫൈസലും തനിക്കെതിരേ പ്രവർത്തിച്ചു. എല്ലാ പാർട്ടിയിൽ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാൽ താൻ കോൺഗ്രസ് വിട്ട് പോവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ കല്യാണത്തിൽ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. പിന്നാലെ ഇത് ചൂണ്ടിക്കാട്ടി രാജ്മോഹൻ ഉണ്ണിത്താൻ കെപിസിസിയിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രക്തസാക്ഷികളെ പരസ്യമായി അപമാനിക്കുന്നതിനു തുല്യമായ പ്രവർത്തിയാണെന്ന് വ്യക്തമായതോടെയാണ് 4 മുതിർന്ന നേതാക്കളെ കെപിസിസി പാർട്ടിയുടെ പ്രഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. ബാലകൃഷ്ണൻ പെരിയ, രാജൻ പെരിയ, പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവരെയാണ് പാർട്ടിയുടെ പ്രഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.