മാനന്തവാടി: വയനാട്ടിൽ ഒരാളുടെ ജീവനെടുത്ത മോഴയാന ബേലൂർ മഖ്നയെ പിടിക്കാനുള്ള ദൗത്യം പാതിയിൽ നിലച്ചു. കഴിഞ്ഞ ഒമ്പതു ദിവസമായി ആനയെ പിടികൂടുന്നതിനുള്ള ശ്രമത്തിലായിരുന്നു ദൗത്യസംഘം. കർണാടക വനങ്ങളിൽ ആന മറഞ്ഞതോടെയാണ് ദൗത്യം പാതിയിൽ നിലച്ചത്. കർണാടക വനത്തിലാണ് ആന ഇപ്പോഴുള്ളതെന്ന് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ പ്രകാരം വനപാലകർ സ്ഥിരീകരിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രിയോടെ ആന അതിർത്തി കടന്നു. ഇതോടെ മയക്കുവെടി സംഘത്തെ മാത്രം ബാവലി കാട്ടിൽ നില നിർത്തി സംഘത്തിലെ മറ്റുള്ളവർ മടങ്ങി. എന്നാൽ ആന പിന്നീട് തിരിച്ചെത്തിയിട്ടില്ല. സ്ഥലത്ത് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. രാത്രിയിൽ നിരീക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്.
ദൗത്യത്തിന്‍റെ മൂന്നാം ദിനത്തിൽ ബേലൂർ മഖ്നയുടെ 20 മീറ്റർ അടുത്തു വരെ ദൗത്യസംഘം എത്തിയിരുന്നുവെങ്കിലും കുറ്റിക്കാടിനുള്ളിലൂടെ ആന മറഞ്ഞതിനാൽ വെടി വയ്ക്കാൻ സാധിച്ചില്ല. ഇതിനിടെ ദൗത്യസംഘം രണ്ടു തവണ കടുവയ്ക്കു മുന്നിൽ പെട്ടു. ഒരു തവണ പുലിയുടെ മുന്നിലും പെട്ടതായി റിപ്പോർട്ടുകളുണ്ട്.