കൽപ്പറ്റ: ഇന്നു പുലർച്ചെ പെരിക്കല്ലൂരിലെത്തിയ വയനാട്ടിലെ ആളക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്ന കർണാടക ഭാഗത്തേക്ക് മടങ്ങി. ആന വീണ്ടും പുഴ മുറിച്ചു കടന്നതായാണ് വിവരം.
നേരത്തെ, കബനി പുഴ കടന്ന് പെരിക്കല്ലൂരിലെ ജനവാസ മേഖലയിൽ എത്തിയതോടെ നാട്ടുകാർക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. പുലർച്ചെ മൂന്നോടെയാണ് ആന ഇവിടെയെത്തിയത്. ആന തിരിച്ചെത്തിയതോടെ മുള്ളൻകൊല്ലി പഞ്ചായത്തിൽ ഉള്ളവർക്ക് വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിരുന്നു. ജനവാസ മേഖലയിൽ ആനയുള്ളത് ഭീതി പരത്തിയെങ്കിലും ആന തിരിച്ചുപോയ ആശ്വാസത്തിലാണ് വനംവകുപ്പ്.
കഴിഞ്ഞ 2 ദിവസമായി ആനയുടെ സാന്നിധ്യം കർണാടക കാടുകളിലായിരുന്നു. കേരള അതിർത്തിയിലേക്ക് മടങ്ങി വരുന്നുണ്ടെങ്കിലും, ആനയുടെ സ്ഥാനം നാഗർഹോള വനത്തിലാണ്. കഴിഞ്ഞ ദിവസം ആനപ്പാറ-കാട്ടികുളം-ബാവലി റോഡിന്‍റെ ഒരു കിലോമീറ്ററോളം ഉള്ളിലായി ആനയുടെ സിഗ്നൽ ലഭിച്ചിരുന്നു. എന്നാൽ കാട്ടാന കാടിറങ്ങാതിരുന്നത് സംഘത്തെ വലച്ചു. ഇതിനിടെയാണ് ഇന്നു വീണ്ടും ആന വീണ്ടും ജനവാസ മേഖലയിൽ എത്തിയത്.