തിരുവനന്തപുരം: ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്തുള്ളത് കേരള ആർടിസിയിലാണെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. കെഎസ്ആർടിസിയിലെ പ്രതിസന്ധികളെ സംബന്ധിച്ച് ഇന്ന് ഫെയ്സ്ബുക്ക് ലൈവിന്‍റെ രണ്ടാം ഭാഗത്തിലുടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കെഎസ്ആർടിസിയുടെ 1180 ബസുകൾ കട്ടപ്പുറത്താണ്. ഈ ബസുകൾ കൂടി നിരത്തിലിറങ്ങിയാലെ കെഎസ്ആർടിസിയുടെ നഷ്ടക്കണക്കുകൾ കുറയു. ഒരു രാജ്യത്ത് എറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്ത് കിടക്കുന്നത് കേരളത്തിലാണ്. സ്ഥലം വിറ്റു കടം താർക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. സോഷ്യലിസം പറയുന്നവർ ചൈനയിൽ പോയി നോക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു വിഭാഗം ജീവനക്കാർ സ്ഥാപനത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്. മന്ത്രിയെയും എംഡിയെയും വില്ലന്മാരായി വരുത്തി തീർക്കുകയാണന്നും മാനേജ്മെന്‍റിനെതിരെ നിരന്തരം കള്ളവാർത്തകൾ നൽകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെഎസ്ആർടിസി നന്നാവരുതെന്ന് ആഗ്രഹിക്കുന്ന ചില കുബുദ്ധികളാണ് ഇതിനെല്ലാം പിന്നിൽ. 1243 പേർ മാസം 16 ഡ്യൂട്ടി പോലും ചെയ്യുന്നില്ല. സ്വിഫ്റ്റ് കെഎസ്ആർടിസിക്കു ഭീഷണിയാണെന്നത് വ്യജ പ്രചരണമാണ്. സ്വിഫ്റ്റിലെ വേതനം കെഎസ്ആർടിസിയിൽ ലഭിക്കുന്നതിന്‍റെ 40 ശതമാനം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.