കൊച്ചി: സിറോ മലബാർ സഭാ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കമുളളവരെ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്യും. കളളപ്പണ ഇടപാടാണ് കേന്ദ്ര ഏജൻസി പരിശോധിക്കുന്നത്. ഇടപാടിന്റെ രേഖകൾ നേരത്തെ തന്നെ അന്വേഷണസംഘം അതിരൂപതയോട് ആവശ്യപ്പെട്ടിരുന്നു.
കർദിനാളിനു പുറമേ നിലവിലെ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, അതിരൂപതയുടെ ചുമതലയുളള ഒരു വൈദികൻ, ചാർട്ടേഡ് അക്കൗണ്ടന്റ് എന്നിവരിൽ നിന്നും വിവരങ്ങൾ തേടും.
അതിരൂപതയുടെ 1.60 ഏക്കർ ഭൂമി വിവിധ ആളുകൾക്ക് വിൽപ്പന നടത്തിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിന്മേൽ കേസെടുത്ത് അന്വേഷണം നടക്കുകയാണ്. കർദിനാൾ അടക്കം 3 പേരെ പ്രതിയാക്കി 6 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഗൂഢാലോചന, വിശ്വാസ വഞ്ചന അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസുകൾ. കർദിനാളിന് പുറമെ സിറോ മലബാർ സഭ മുൻ പ്രോക്യൂറേറ്റർ ജോഷി പുതുവ, ഭൂമി വിൽപ്പനയുടെ ഇടനിലക്കാരൻ സാജു വർഗീസ് കുന്നേൽ എന്നിവരാണ് മറ്റു പ്രതികൾ.
അതേസമയം, കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി കഴിഞ്ഞ ദിവസം അഡ്വക്കറ്റ് ജനറലിന് അപേക്ഷ ലഭിച്ചു. എറണാകുളം കലൂർ സ്വദേശി കെ.ഒ. ജോണിയാണ് അപേക്ഷ നൽകിയത്. കർദിനാൾ തുടർച്ചയായി കോടതികളെ അവഹേളിക്കുന്ന പ്രസ്താവനകൾ നടത്തുന്നുവെന്നാണ് പരാതി.