കാസർഗോഡ്: മണിപ്പൂർ ഐക്യദാർഢ്യ പ്രകടനത്തിനിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു. പ്രകടനത്തിൽ പങ്കെടുത്ത മുന്നൂറോളം പ്രവർത്തകർക്കെതിരാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ബിജെപി മണ്ഡലം പ്രസിഡന്‍റ് പ്രശാന്ത് നൽകിയ പരാതിയിലാണ് കേസ്. സംസ്ഥാന വ്യാപകമായി ചെവ്വാഴ്ച നടന്ന മണിപ്പൂർ ഐക്യദാർഢ്യ ദിനാചാരണത്തിന്‍റെ ഭാഗമായി കാഞ്ഞങ്ങാട് നടത്തിയ റാലിയിലാണ് വിവാദ മുദ്രാവാക്യം ഉയർന്നത്. അതേസമയം റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച പ്രവർത്തകനെ പുറത്താക്കിയതായി മുസ്ലീം യൂത്ത് ലീഗ് അറിയിച്ചിരുന്നു. ലീഗിന്‍റെ ആശയങ്ങൾക്ക് വിരുദ്ധമായും അച്ചടിച്ചു നൽകിയതിൽ നിന്നും വ്യതിചലിച്ചുമാണ് അബ്ദുൽ സലാം ചെയ്തത് മാപ്പർഹിക്കാത്ത തെറ്റാണെന്നും വാർത്താ കുറുപ്പിൽ പറയുന്നു.