തിരുവനന്തപുരം: കേരളത്തിന് 8,323 കോടി രൂപ അധികമായി കടമെടുക്കാൻ കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ അനുമതി. വൈദ്യുതി മേഖല പരിഷ്ക്കരിക്കാനാണ് തുക അനുവദിച്ചത്. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങൾക്ക് ആകെ 66,413 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
15-ാം ധനകാര്യ കമ്മീഷന്‍റെ ശുപാർശ പ്രകാരം 2021-2024 വരെ ഓരോ വർഷവും സംസ്ഥാന ജിഎസ്ടിയുടെ 5% തുക കടമെടുക്കാൻ അനുമതി നൽകുമെന്ന് കേന്ദ്രമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് തുക അനുവദിച്ചതെന്നാണ് വിശദീകരണം.
നേരത്തെ കടമെടുക്കൽ പരിധി വെട്ടിക്കുറച്ചെന്നാരോപിച്ച് കേരളം കേന്ദ്രത്തിനെതിരേ കടുത്ത വിമർശനം ഉയർത്തിയിരുന്നു. കടമെടുക്കൽ പരിധി കുറച്ചതു മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുമെന്നായിരുന്നു സംസ്ഥാനത്തിന്‍റെ വാദം. ഇതിനു പിന്നാലെയാണ് കേന്ദ്രം ഇപ്പോൾ അധിക തുക കടമെടുക്കാൻ സംസ്ഥാനത്തിന് അനുമതി നൽകിയത്.