കൊച്ചി: സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ കുവൈറ്റ് യാത്ര അവസാന നിമിഷം ഉപേക്ഷിച്ചു. ഇന്നലെ രാത്രി 10.30നുള്ള വിമാനത്തിൽ കുവൈറ്റിലേക്കു പോകാൻ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയിരുന്നു മന്ത്രി. എന്നാൽ, യാത്രയ്ക്ക് കേന്ദ്ര സർക്കാരിന്‍റെ അനുമതി ലഭിച്ചില്ല.
വ്യാഴാഴ്ച രാവിലെ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് സംസ്ഥാന സർക്കാരിന്‍റെ പ്രതിനിധിയായി മന്ത്രി വീണ ജോർജിനെയും സ്റ്റേറ്റ് മിഷൻ ഡയറക്റ്റർ ജീവൻ ബാബുവിനെയും കുവൈറ്റിലേക്ക് അയയ്ക്കാൻ തീരുമാനിച്ചത്. പരുക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ ഭൗതികദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണു താൻ പോകുന്നതെന്നു മന്ത്രി പറഞ്ഞിരുന്നു. എന്നാൽ, കേന്ദ്രം അനുമതി നിഷേധിച്ചെന്നും ദുരന്തം നേരിടുമ്പോൾ ഇത്തരം തീരുമാനങ്ങൾ ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മൃതദേഹങ്ങൾ കൊണ്ടുവരുന്നതും പരുക്കേറ്റവരുടെ ചികിത്സ ഉറപ്പാക്കുന്നതുമുൾപ്പെടെ നടപടികളുടെ ഏകോപനത്തിനു കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ്ങും വിദേശ മന്ത്രാലയ ഉദ്യോഗസ്ഥ സംഘവും കുവൈറ്റിലുണ്ട്. മൃതദേഹങ്ങൾ കൊണ്ടുവരാൻ വ്യോമസേനയുടെ സി 130 ജെ ഹെർക്കുലീസ് വിമാനവും കുവൈറ്റിലെത്തി. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ഈ വിമാനത്തിൽ മലയോളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിക്കുമെന്നാണു വിവരം.