ഡ്രൈവിങ് ടെസ്റ്റിൽ ഇളവ്: സിഐടിയു സമരം നിർത്തി file
Kerala

ഡ്രൈവിങ് ടെസ്റ്റിൽ ഇളവ്: സിഐടിയു സമരം നിർത്തി

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുകളുമായി ബന്ധപ്പെട്ട് ഇളവുകൾ വരുത്തി ഗതാഗത വകുപ്പ് ഇന്നലെ സർക്കുലർ പുറപ്പെടുവിച്ചതോടെ പ്രതിഷേധ പരിപാടികളിൽ നിന്നു താത്കാലികമായി പിൻമാറാൻ സിഐടിയു യൂണിയനിൽ ഉൾപ്പെട്ട ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാർ തീരുമാനിച്ചു. വരും ദിവസങ്ങളിൽ സിഐടിയുവുമായി ബന്ധപ്പെട്ട ഡ്രൈവിങ് സ്കൂളുകൾ ടെസ്റ്റുമായി സഹകരിക്കും.

പ്രതിദിന ടെസ്റ്റുകളുടെ എണ്ണം മുപ്പതിൽനിന്ന് നാൽപ്പതാക്കി ഉയർത്തുന്നതടക്കം ഇളവുകളാണ് പുതിയ സർക്കുലറിൽ പ്രഖ്യാപിച്ചിരിക്കുന്നത്. നാൽപ്പത് ടെസ്റ്റിൽ 25 എണ്ണം പുതിയ അപേക്ഷകരും പത്തെണ്ണം റീ ടെസ്റ്റിന് അർഹതനേടിയവർക്കുമായിരിക്കും. ബാക്കി വരുന്ന അഞ്ചെണ്ണം വിദേശത്ത് ജോലി, പഠനം എന്നിവയ്ക്കും നാട്ടിൽനിന്ന് അടിയന്തരമായി മടങ്ങി പോകുന്നവർക്കുമായി മാറ്റിവയ്ക്കും. ഇവരുടെ അഭാവത്തിൽ ലേണേഴ്സ് ലൈസൻസ് കാലാവധി ഉടൻ അവസാനിക്കുന്നവരെ മുൻഗണനക്രമത്തിൽ പരിഗണിക്കും.

ഡ്യുവൽ ക്ലച്ചും ബ്രേക്കും ഘടിപ്പിച്ച വാഹനങ്ങളിൽ ടെസ്റ്റ് നടത്താൻ മൂന്നു മാസം വരെ അനുവദിക്കും. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളിൽ ടെസ്റ്റ് നടത്താൻ ആറു മാസം വരെ അനുവദിക്കും. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർ അതേദിവസം വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് കൂടി നടത്താൻ പാടില്ല. ടെസ്റ്റ് പരിഷ്കരണത്തിന്‍റെ ഭാഗമായി ഗ്രൗണ്ടുകൾ സജ്ജമാകാത്തിടങ്ങളിൽ നിലവിലുള്ള ആദ്യം റോഡ് ടെസ്റ്റും പിന്നീട് ‘എച്ച്’ടെസ്റ്റും നടത്തും. തുടർന്ന് എത്രയും വേഗം ഗ്രൗണ്ട് സജ്ജമാക്കാനുള്ള നടപടി സ്വീകരിക്കും.

അതേസമയം, ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട് നടത്തിയ സമരത്തിൽ നിന്നും സിഐടിയു പിൻമാറിയതോടെ ഐഎൻടിയുസിയും തീരുമാനമെടുക്കാൻ യോഗം ചേരും. എന്നാൽ, പിന്നോട്ടില്ലെന്ന നിലപാടിലാണ് സ്വതന്ത്ര സംഘടന.

ഗതാഗത മന്ത്രിയുമായി സിഐടിയു സംസ്ഥാന നേതൃത്വം ചർച്ച തുടരും. ഈ മാസം 23ന് ഗണേഷ് കുമാർ – എളമരം കരീം എന്നിവരുമായാണ് ചർച്ച. ഇത് പരാജയപ്പെട്ടാൽ സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ