കോഴിക്കോട്: തൃശൂരിൽ ബിജെപിയെ വിജയത്തിന് സഹായിച്ച ശക്തികള്‍ അവര്‍ സ്വീകരിച്ച നിലപാട് ശരിയാണോയെന്ന് ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം വിഭാഗങ്ങളുടെ മേധാവികളുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച ചെയ്ത് പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ നിലപാട് എടുക്കുകയാണ് ചെയ്തത്. ഇടതുപക്ഷത്തോട് വിരോധം ഉള്ളത് കൊണ്ടല്ല, തങ്ങളുടെ താല്പര്യം സംരക്ഷിക്കാനാണ് നാടിന്‍റെ സംസ്‌കാരത്തിന് ചേരാത്ത നിലപാട് അവർ സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട്ട് എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുമുന്നണിക്ക് പരാജയം സംഭവിച്ചു എന്നത് വസ്തുതയാണ്. തിരിച്ചു വരാൻ കഴിയും എന്നു തന്നെയാണ് കരുതുന്നത്. ചില കാര്യങ്ങളിൽ മുടക്കം വന്നുവെന്നത് സത്യമാണ്. ക്ഷേമ പെൻഷൻ തുല്യ ഗഡുക്കളായി ഓരോ മാസവും കൊടുത്ത് തീർക്കും.
മുസ്‌ലിം ലീഗ് ജമാ അത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും മുഖമായി മാറിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. ലീഗിന്‍റെ മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ലീഗിന്‍റെ മുഖം ജാമത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടേതുമായി മാറി. എന്താണ് ജമാഅത്തെ ഇസ്ലാമി എന്നും എന്താണ് എസ്ഡിപിഐ എന്നും കോണ്‍ഗ്രസിന് അറിയാം. വിജയത്തില്‍ യുഡിഎഫിന് ആഹ്ലാദിക്കാന്‍ വകയില്ല. നാല് വോട്ടിന് വേണ്ടി കൂട്ട് കൂടാന്‍ പറ്റാത്തവരുമായി കൂട്ടു കൂടുന്നവരായി ഇവർ മാറിയന്നും മുഖ്യമന്ത്രി ആരോപിച്ചു.