#പി.ബി. ബിച്ചു
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞു പോക്കുകൊണ്ടു കോൺഗ്രസിന് നഷ്ടമൊന്നുമില്ലെന്ന നിലപാടിലാണ് കെപിസിസിയും നേതാക്കളും.
കെപിസിസി മീഡിയ സെല്‍ കണ്വീനറായിരുന്നെന്നല്ലാതെ പാർട്ടിയുടെ പ്രധാന ചുമതലകളിലൊന്നിലും അനിലിന്റെ ഇടപെടലുണ്ടായിരുന്നില്ലെന്നതിനാൽ അനിലുമായി ബന്ധപ്പെട്ട വിവാദങ്ങളെ വരും ദിവസങ്ങളിൽ അവഗണിക്കാനാണ് പാർട്ടി തീരുമാനം. ഇതുമായി ബന്ധപ്പെട്ട തന്റെ അവസാന പ്രതികരണമാണെന്ന് വ്യക്തമാക്കിയ എ.കെ ആന്റണി തന്നെ പാർട്ടി നിലപാട് അരക്കിട്ടുറപ്പിക്കുന്നു.
പാർട്ടി നേതാക്കളും പ്രവർത്തകരും രൂക്ഷ വിമർശനമാണ് അനിലിനെതിരെ ഉന്നയിച്ചത്. വരും ദിവസങ്ങളിൽ കാര്യമായ ചർച്ച വേണ്ടെന്നും കെപിസിസി നിർദേശം നൽകിയിട്ടുണ്ട്. ക്രിസ്തുവിന്റെ അന്ത്യത്താഴ വിരുന്നിന്റെ ഓർമ പുതുക്കൽ ദിവസത്തിൽ അനിൽ ആന്റണി ബിജെപിയിലേക്ക് പോയതിനെ "ചതിയുടെ ദിവസം' എന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ വിശേഷിപ്പിച്ചത്. 30 വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത ദിവസം തന്നെ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിലൂടെ സ്വന്തം പിതാവിനേയും കോണ്‍ഗ്രസിനേയും അനിൽ ഒറ്റിക്കൊടുത്തെന്നും സുധാകരൻ കുറ്റപ്പെടുത്തി.
സുധാകരന്റെ പ്രസ്താവന വന്നതിന് പിന്നാലെ സമൂഹ്യമാധ്യമങ്ങളിലുടനീളം യൂദാസിനെയും അനിൽ ആന്റണിയേയും താരതമ്യപ്പെടുത്തുന്ന പോസ്റ്റുകൾ നിറയ്ക്കുകയായിരുന്നു കോൺഗ്രസ് പ്രവർത്തകരും. കോൺഗ്രസിലെ ഒരു പ്രമുഖ നേതാവ് ബിജെപിയിലെത്തുമെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇടത് സൈബർ സംഘങ്ങളും സമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടത്തിയിരുന്നു. കെ. കരുണാകരന്റെ മകനും എംപിയുമായ കെ. മുരളീധരനെ ലക്ഷ്യംവച്ചായിരുന്നു പ്രധാന പ്രചാരണം. ഇതോടെ, കരുണാകരന്റെ മകനെ സംഘിയാക്കാൻ ആരും മെനക്കെടണ്ടെന്നും എത്ര അപമാനം സഹിച്ചായാലും പാർട്ടിയിൽ തുടരുമെന്നും വ്യക്തമാക്കി മുരളീധരൻ തന്നെ രംഗത്തെത്തി.
ഇപ്പോൾ അനിൽ ആന്റണി കോൺഗ്രസ് വിട്ടതിന് പിന്നാലെ, ലീഡർ കരുണാകരന്റെ ജനകീയനായ മകനു പകരം ആന്റണിയുടെ ജനപിന്തുണയില്ലാത്ത മകനാണ് ബിജെപിയിലെത്തിയതെന്നാണ് ഇടത് പ്രൊഫൈലുകൾക്ക് യുഡിഎഫ് അനുകൂലികൾ നൽകുന്ന മറുപടി.
അതേസമയം, അനിൽ ആന്റണി ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ അച്ഛനൊപ്പം നിൽക്കുന്ന ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ തന്റെ നിലപാട് വ്യക്തമാക്കി. അനിലിന് വ്യക്തിപരമായി തീരുമാനമെടുക്കാമെന്നും ആശംസകൾ അറിയിക്കുന്നതായും ചാണ്ടി ഉമ്മൻ അറിയിച്ചു.
അനിലുമായി ബന്ധപ്പെട്ട ആന്റണിയുടെ പ്രതികരണം ഷെയർ ചെയ്ത് ശബരീനാഥനും പാർട്ടി നിലപാടിനൊപ്പം ചേരുമ്പോൾ മുഖ്യശത്രു ഇടതുപക്ഷമെന്നുള്ള കോൺഗ്രസ് നിലപാടാണ് അനിൽ ആന്റണിമാരെ സൃഷ്ടിക്കുന്നതെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം.
കോണ്‍ഗ്രസിനൊപ്പമെന്ന് അജിത്ത് ആന്റണി
അനിൽ ആന്റണി ബിജെപിയിലേക്ക് പോയതോടെ എ.കെ. ആന്റണിയുടെ ഇളയ മകനും അനിൽ ആന്റണിയുടെ സഹോദരനുമായ അജിത്ത് ആന്റണി തന്റെ ജന്മദിനാഘോഷം വേണ്ടെന്ന് വച്ച് കോൺഗ്രസിനോടുള്ള പിന്തുണ പ്രഖ്യാപിച്ചു.
തിരുവനന്തപുരം വഴുതക്കാട്ടെ വസതിയായ "അഞ്ജന'ത്തിലും പരിപാടികളൊന്നുമുണ്ടായില്ല. സമീപത്തെ വൃദ്ധസദനത്തിൽ അജിത്തിന്റെ ജന്മദിന ആഘോഷം നിശ്ചയിച്ചിരുന്നു. ഇവിടുത്തെ അന്തേവാസികൾക്കുള്ള ഭക്ഷണം കേറ്ററിങ് സ്ഥാപനം അഞ്ജനത്തിൽ എത്തിക്കുമ്പോൾ ഡൽഹി ബിജെപി ആസ്ഥാനത്ത് അനിൽ ആന്റണി പാർട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു.
ഇതോടെ ആഘോഷം വേണ്ടെന്നുവച്ച കുടുംബം ഭക്ഷണം വൃദ്ധസദനത്തിലേക്ക് കൊടുത്തയച്ചു. അനിലിൽനിന്നു വ്യത്യസ്തനായി അജിത്ത് രാഷ്ട്രീയത്തിലിറങ്ങിയില്ല, പകരം സിനിമാ മേഖലയിലാണ്. ‘ജയ് ഹിന്ദ്’എന്ന ഒറ്റവരിക്കൊപ്പം കൈപ്പത്തി ചിഹ്നമിട്ട് അജിത്ത്, അച്ഛനൊപ്പമാണ് താനെന്ന് ഫെയ്സ്ബുക്കില്‍ പ്രഖ്യാപിക്കുകയും ചെയ്തു.