courier scam 
Kerala

കൊറിയറിന്‍റെ പേരിലും തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് പൊലിസിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: നിങ്ങളുടെ പേരില്‍ കൊറിയര്‍ എത്തിയിട്ടുണ്ട് എന്നു അറിയിച്ചുകൊണ്ടുള്ള തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് കേരള പൊലിസിന്‍റെ മുന്നറിയിപ്പ്. നിങ്ങളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, സിം, വ്യാജ ആധാര്‍ കാര്‍ഡുകള്‍, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നും അറിയിച്ചുകൊണ്ടുള്ള ഫോണ്‍കോള്‍ എത്തുന്നതിലാണ് തട്ടിപ്പിന്‍റെ തുടക്കം. ശേഷം നിങ്ങളുടെ ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടു തന്നെ തട്ടിപ്പുകാരന്‍ പറഞ്ഞു തരും. പാഴ്‌സലിലെ സാധനങ്ങള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാന്‍ ഫോണ്‍ സിബിഐയിലെയോ സൈബര്‍ പൊലിസിലെയോ മുതിര്‍ന്ന ഓഫിസര്‍ക്ക് കൈമാറുന്നു എന്നും പറയുകയും ഫോണില്‍ മറ്റൊരാള്‍ സംസാരിക്കുകയും ചെയ്യും.

പാഴ്‌സലിനുള്ളില്‍ എംഡിഎംഎയും പാസ്‌പോര്‍ട്ടും നിരവധി ആധാര്‍ കാര്‍ഡുകളുമൊക്കെയുണ്ടെന്നും നിങ്ങള്‍ തീവ്രവാദികളെ സഹായിക്കുന്നുവെന്നും അയാള്‍ പറയും. വിശ്വസിപ്പിക്കുന്നതിനായി പൊലിസ് ഓഫിസര്‍ എന്നു തെളിയിക്കുന്ന വ്യാജ ഐഡി കാര്‍ഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകള്‍ തുടങ്ങിയവ അയച്ചുതരും. ഐഡി കാര്‍ഡ് വിവരങ്ങള്‍ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടും. മുതിര്‍ന്ന പൊലിസ് ഓഫിസറുടെ യൂണിഫോം ധരിച്ചയാള്‍ വീഡിയോകോളില്‍ വന്നായിരിക്കും ഈ ആവശ്യങ്ങള്‍ ഉന്നയിക്കുക.

അതിനുശേഷം നിങ്ങളുടെ സമ്പാദ്യവിവരങ്ങള്‍ കൈമാറാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടും. നിങ്ങളുടെ സാമ്പത്തികസ്ഥിതി മനസിലാക്കുന്ന വ്യാജ ഓഫിസര്‍ സമ്പാദ്യം മുഴുവന്‍ ഫിനാന്‍സ് വകുപ്പിന്‍റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്കായി അയച്ചുനല്‍കണമെന്ന് ആവശ്യപ്പെടും. നിങ്ങളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാര്‍ ആവശ്യപ്പെടും. ഭീഷണി വിശ്വസിക്കുന്നവര്‍ അവര്‍ അയച്ചുനല്‍കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സമ്പാദ്യം മുഴുവന്‍ കൈമാറും. തുടര്‍ന്ന് ഇവരില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാന്‍ കഴിയാതെ വരികയും ചെയ്യുന്നതോടെ മാത്രമേ തട്ടിപ്പ് മനസിലാക്കാന്‍ സാധിക്കൂ.

ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഒട്ടും പരിഭ്രാന്തരാകാതിരിക്കുക എന്നതാണ് പ്രധാനമെന്ന് പൊലിസ് പറയുന്നു. അവര്‍ അയച്ചുതരുന്ന അക്കൗണ്ട് നമ്പറിലേക്ക് ഒരു കാരണവശാലും പണം കൈമാറരുത്. ഒരു അന്വേഷണ ഏജന്‍സിയും അന്വേഷണത്തിനായി നിങ്ങളുടെ സമ്പാദ്യം കൈമാറാന്‍ ആവശ്യപ്പെടുകയില്ല. അവര്‍ക്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നിങ്ങളുടെ സമ്പാദ്യം സംബന്ധിച്ച് വിവരങ്ങള്‍ ബാങ്കിനോട് ആവശ്യപ്പെടാനുമുള്ള അധികാരം ഉണ്ടെന്നു മനസിലാക്കിയിരിക്കണം. അന്വേഷണ ഏജന്‍സികള്‍ ഈ നിലയിലുള്ള നടപടികള്‍ സ്വീകരിക്കാറില്ല.

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം വിവരം 1930ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്- പൊലിസ് അറിയിച്ചു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു