തിരുവനന്തപുരം: എംടിയുടെ പ്രസംഗവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി സിപിഎം രംഗത്ത്. എംടി പറഞ്ഞതിൽ പുതിമയൊന്നുമില്ലെന്നും വിവാദത്തിൽ കക്ഷി ചേരേണ്ടതില്ലെന്നുമാണ് സിപിഎം സെക്രട്ടേറിയേറ്റിന്‍റെ നിലപാട്. ഇക്കാര്യം എംടി മുൻപും പറഞ്ഞിട്ടുണ്ട്. 20 വർഷം മുൻപെഴുതിയ ലേഖനം അദ്ദേഹം വായിക്കുക മാത്രമാണ് ചെയ്തത്. അന്നത്തെ സാഹചര്യം വിലയിരുത്തുകയും അതേ അർഥത്തോടെ പ്രസംഗിക്കുകയുമാണ് അദ്ദേഹം ചെയ്തതെന്ന് വിലയിരുത്തുന്നതായി സിപിഎം വ്യക്തമാക്കി.
വിവാദത്തിനു പിന്നാലെ ഇപി അടക്കമുള്ള നേതാക്കൾ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എംടിയുടെ വിമർശനം കേന്ദ്ര സർക്കാരിനെതിരെയാണെന്നായിരുന്നു ഇ.പി. ജയരാജന്‍റെ നിലപാട്. എന്നാൽ വിവാദം കൂടുതൽ വളർത്തേണ്ടതില്ലെന്നാണ് സിപിഎമ്മിന്‍റെ നിലപാട്. ഇതോടെ വിഷയത്തിൽ പാർട്ടി നേതാക്കൾ കൂടുതൽ പ്രതികരണങ്ങൾ നടത്തേണ്ടതില്ലെന്ന നിലപാടാവും സിപിഎമ്മിന്‍റെ ഭാഗത്തു നിന്നും ഇനി ഉണ്ടാവുക.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദയിലായിരുന്നു എംടിയുടെ വിമര്‍ശനം.അധികാരമെന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടിയെന്ന് എംടി തുറന്നടിച്ചിരുന്നു. ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വതന്ത്രം, അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറി, രാഷ്ട്രീയത്തിലെ മൂല്യച്ചുതിയെ പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങള്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്ന വ്യക്തികളുടെ അഭാവമെന്ന ഒഴുക്കൻ മറുപടികൊണ്ട് തൃപ്തിപ്പെടുത്തേണ്ടി വരുന്നെന്നും അദ്ദേഹം പറഞ്ഞു.