പാലക്കാട്: പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ച പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റിയംഗം അബ്ദുൾ ഷുക്കൂർ എൽഡിഎഫ് കൺവൻഷനെത്തി. നേതൃത്വത്തിന്‍റെ അനുനയത്തിനു പിന്നാലെ ഷുക്കൂർ പാർട്ടിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.
അബ്ദുൾ ഷുക്കൂർ തലതാഴ്ത്തിയാണ് കൺവൻഷൻ വേദിയിലേക്ക് എത്തിയത്. വാർത്ത റിപ്പോർട്ട് ചെയ്തതിന് മാധ്യമങ്ങളോട് കുപിതനായ എൻ.എൻ. കൃഷ്ണദാസ് കൺവൻഷൻ വേദിയിലും മാധ്യമങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചു. ഷുക്കൂറിന്‍റെ രാജിവാർത്ത, പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറിയെന്ന് റിപ്പോർട്ട് ചെയ്തതിലാണ് കൃഷ്ണദാസ് കുപിതനായത്. പ്രതികരണം തേടിയ മാധ്യമപ്രവർത്തകരെ 'ഇറച്ചിക്കടയ്ക്ക് മുന്നിൽ പട്ടികൾ നിൽക്കുന്ന പോലെ' എന്ന് അദ്ദേഹം അധിക്ഷേപിക്കുകയായിരുന്നു.
സിപിഎം ജില്ലാ നേതൃത്വം അപമാനിക്കുകയും അവഗണിക്കുകയും ചെയ്തെന്നാരോപിച്ചായിരുന്നു ഷുക്കൂർ പാർട്ടിവിട്ടെന്ന് പ്രഖ്യാപിച്ചത്. പാർട്ടിക്ക് വേണ്ടി ആത്മാർഥമായാണ് താൻ പ്രവർത്തിച്ചത്. എന്നാൽ, പാർട്ടിക്കുള്ളിൽ ചവിട്ടിത്താഴ്ത്തുകയാണ്. ജില്ലാസെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നു. ജില്ല സെക്രട്ടറിയുടെ പെരുമാറ്റം സഹിക്കാവുന്നതിനും അപ്പുറമാണെന്നും ഷുക്കൂർ പ്രതികരിച്ചിരുന്നു. പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമാണ് ഷുക്കൂർ. പാലക്കാട് നിയോജക മണ്ഡലത്തിൽ നല്ല ജനപിന്തുണയുള്ള നേതാവ് കൂടിയാണ് ഷുക്കൂർ