തെക്കൻ കേരളത്തിൽ ചക്രവാതച്ചുഴി തുടരുന്നു; 4 ജില്ലകളിൽ യെലോ അലർട്ട്; റിമാൽ ഇന്ന് കര തൊടും Representative Image
Kerala

തെക്കൻ കേരളത്തിൽ ചക്രവാതച്ചുഴി തുടരുന്നു; 4 ജില്ലകളിൽ യെലോ അലർട്ട്; റിമാൽ ഇന്ന് കര തൊടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിലും ജാഗ്രത തുടരണമെന്നാണ് നിർദേശം.

തെക്കൻ കേരളത്തിനു മുകളിൽ രൂപംകൊണ്ട ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്‍റെ ഫലമായി കേരളത്തിൽ 5 ദിവസം ഇടിയോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത. രൂക്ഷമായി മിന്നലടിക്കാനും 30-40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 27 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

മഴ തുടരെ പെയ്യുന്നതിനു പകരം തെക്കൻ ജില്ലകളിൽ ഇടവിട്ട് പെയ്യുകയാണ്. അതിനാൽത്തന്നെ ദുരിതാശ്വാസ ക്യാംപുകളിലുള്ളവർക്ക് വീടുകളിലേക്ക് മടങ്ങാനാകുന്നില്ല.

കനത്ത മഴയ്ക്ക് മൂലം തിരുവനന്തപുരത്ത് 3 ക്യാംപുകളിലായി 13 കുടുംബങ്ങൾ കഴിയുന്നു. ജില്ലയിൽ ഇതുവരെ 41 വീടുകൾ ഭാഗികമായും 4 വീടുകൾ പൂർണമായും തകർന്നു. മഴ മൂലം തിരുവനന്തപുരത്ത് ഇതുവരെ 11.33 കോടിരൂപയുടെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊല്ലത്ത് 18 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. ഒരു ദുരിതാശ്വാസ ക്യാംപാണ് തുറന്നത്. ഇതിൽ 22 കുടുംബങ്ങളാണുള്ളത്.

റിമാൽ ഇന്ന് കര തൊടും

മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റിമാൽ ചുഴലിക്കാറ്റ് ഇന്ന് കരയിലേക്ക് പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നലെ വൈകുന്നേരത്തോടെ രൂപപ്പെട്ട റിമാൽ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിയാർജിച്ചു. മണിക്കൂറിൽ 135 കി.മീ വരെ വേഗതയിൽ ഇന്ന് അർധരാത്രിയോടെ ബംഗ്ലാദേശ്, പശ്ചിമബംഗാൾ തീരത്തേക്ക് പ്രവേശിക്കുമെന്നാണ് പ്രവചനം. തുടർന്ന് ക്രമേണ വേഗത കുറഞ്ഞ് നാളെ രാത്രിയോടെ ന്യൂനമർദം ആയി ദുർബലപ്പെടും.

ബംഗാളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

ഇതിനൊപ്പം ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പും നൽകി. മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യത. ഇന്നു രാവിലെയോടെ വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റായി മാറി അർധരാത്രിയോടെ ബംഗ്ലാദേശ്- സമീപ പശ്ചിമ ബംഗാൾ തീരത്ത് സാഗർ ദ്വീപിനും ഖെപ്പുപാറയ്ക്കും ഇടയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ