3,500 കോടി രൂപയുടെ കടപ്പത്രത്തിന് തീരുമാനം  Representative image
Kerala

3,500 കോടി രൂപയുടെ കടപ്പത്രത്തിന് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് 3,500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കാൻ തീരുമാനം. വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥമാണിത്. ഇതിനായുള്ള ലേലം 28ന് റിസർവ് ബാങ്കിന്‍റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ- കുബേർ സംവിധാനം വഴി നടക്കും. സംസ്ഥാന സർക്കാരിന് 18,253 കോടി രൂപ കടമെടുക്കാനുള്ള അനുമതി കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചിരുന്നു. നേരത്തെ സംസ്ഥാനം 3,000 കോടി രൂപ കടമെടുത്തു. അതുൾപ്പെടെ ആകെ അനുമതി കിട്ടിയത് 21,253 കോടിയായി.

എന്നാൽ, ഏപ്രിലിൽ ഈ വർഷം 37,512 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാൻ കഴിയുന്നതെന്ന് സംസ്ഥാനത്തെ അറിയിച്ചിരുന്നു. ഇപ്പോൾ അനുമതി കിട്ടിയത് ഏതു മാസം വരെയുള്ള തുകയാണെന്നതിനെപ്പറ്റി വ്യക്തത തേടി കേന്ദ്ര സർക്കാരിന് സംസ്ഥാന ധനവകുപ്പ് കത്തയയ്ക്കും. ഒരു വശത്ത് കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും സംസ്ഥാനത്തിന്‍റെ തനത് വരുമാനത്തിൽ റെക്കോഡ് വർധനവുണ്ടാക്കാൻ കഴിഞ്ഞതായാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ അവകാശവാദം. 2020–21ൽ സംസ്ഥാനത്തിന്‍റെ തനത്‌ നികുതി വരുമാനം 47,000 കോടി രൂപയായിരുന്നു.

2023–24ൽ ഇത്‌ 77,000 കോടി രൂപയായി ഉയർത്താനായി. 3 വർഷത്തിനുള്ളിലാണ്‌ 60 ശതമാനത്തോളം വർധന. ഈ വർധന കൂടി സംഭവിച്ചില്ലായിരുന്നുവെങ്കിൽ, കേന്ദ്രത്തിന്‍റെ നയസമീപനങ്ങൾ മൂലം കേരളത്തിന്‍റെ സാമ്പത്തിക കാര്യങ്ങൾ തകർച്ചയിലേക്കെത്തുമായിരുന്നു എന്നാണ് ധനമന്ത്രിയുടെ നിരീക്ഷണം. ഈ സാമ്പത്തിക വർഷം മുതൽ ക്ഷേമ പെൻഷനുകൾ അതത് മാസം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴത്തെ 3,500 കോടി രൂപയുടെ കടപ്പത്രം അതിനുവേണ്ടിക്കൂടിയാണോ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ