കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് മുൻമന്ത്രിയും സിപിഎം നേതാവുമായ എ.സി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്. സെപ്റ്റംബർ 11 ന് ഇഡി ഓഫീസിൽ ഹാജരാകണമെന്ന് കാട്ടിയാണ് നോട്ടീസ്. അതേസമയം 11 ന് ഇഡിക്കു മുന്നിൽ ഹാജരാകുമെന്ന് മൊയ്തീൻ അറിയിച്ചു. നിയമസഭാ സമ്മേളനം നടക്കുന്ന സമയമാണെങ്കിലും ഇഡിക്കു മുന്നിൽ ഹാജരാകും. ഇഡി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കുമെന്നും മൊയ്തീൻ അറിയിച്ചു.
ഇതോടെ മൂന്നാം തവണയാണ് മൊയ്തീന് ഇഡി നോട്ടീസയക്കുന്നത്. തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 31 നാണ് ഇഡി നോട്ടീസയച്ചത്. തുടർന്ന് അസൗകര്യം പ്രകടിപ്പിച്ചതോടെ ഈ മാസം നലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. പുതുപ്പള്ളി ഇലക്ക്ഷൻ നടക്കുന്നതിനാൽ ഹാജരാകണ്ട എന്ന പാർട്ടി തീരുമാനത്തെ തുടർന്നാണ് അദേഹം ഹാജരാകാതിരുന്നതെന്നാണ് അഭ്യൂഹം. എന്നാൽ രേഖകൾ കിട്ടിയില്ലെന്നും ഹാജരാക്കാൻ സാവകാശം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് മൊയ്തീൻ ഇഡിക്ക് മെയിൽ അയച്ചിരുന്നു.