കോഴിക്കോട്: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ കോൺഗ്രസ് നേതാവ് അനിൽ അക്കര ഉന്നയിച്ച ആരോപണങ്ങൾ നട്ടാൽ മുളയ്ക്കാത്ത നുണകളാണെന്ന് മുൻ എംപി പി.കെ. ബിജു. അനിൽ അക്കരെ വ്യക്തി ഹത്യ നടത്തുകയാണെന്നും അദ്ദേഹത്തിനെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും പി.കെ. ബിജു വ്യക്തമാക്കി.
കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ ഇഡി ഇതു വരെ തന്നെ വിളിച്ചിട്ടില്ല. വിളിക്കുകയാണെങ്കിൽ സഹകരിക്കും. കേസിലെ പ്രതികളുമായി തനിക്കൊരു ബന്ധവുമില്ല. പ്രതികളുായി ഫോണിൽ സംസാരിച്ചുവെന്ന ആരോപണം കള്ളമാണ്. ഇഡിയുടെ കൈയിൽ നിന്നും തന്‍റെ പേര് അനിൽ അക്കരയ്ക്ക് കിട്ടിയോ എന്നും അദ്ദേഹം ചോദിച്ചു. കേസുമായി ബന്ധപ്പെട്ട ഒരു അന്വേഷണകമ്മിഷനിലും താനില്ല. ഇഡി പറയുന്ന എംപി ആരാണെന്ന് തനിക്കറിയില്ല. സ്വന്തമായി ഒരു വീടോ സ്ഥലമോ തനിക്കില്ലയെന്നുംപാർട്ടി ഇക്കാര്യത്തിൽ അന്വേഷണം നടത്തിയോ എന്ന് അറിയില്ലെന്നും പി.കെ. ബിജു പറഞ്ഞു.