Kerala

ജപ്തി ഭീഷണി: കൊരട്ടി കാതിക്കുടത്ത് കുടുംബത്തിലെ 3 പേർ ആത്മഹത്യക്ക് ശ്രമിച്ചു

കൊരട്ടി: കാതിക്കുടത്ത് ജപ്തി ഭീഷണിയെ തുടര്‍ന്ന് ഒരു കുടുംബത്തിലെ 3 പേര്‍ ആത്മഹത്യക്ക് ശ്രമിച്ചു. കാതിക്കുടം മച്ചിങ്ങല്‍ വീട്ടില്‍ തങ്കമണി (69), ഭാഗ്യലക്ഷ്മി (46) അതുല്‍ കൃഷ്ണ (10) എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കാടുകുറ്റി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നെടുത്ത് ലോണ്‍ തിരിച്ചടവ് 22 ലക്ഷം രൂപ കുടിശിക ആയതിനെ തുടര്‍ന്ന് ജപ്തി നടപടികളുടെ ഭാഗമായി വീട്ടില്‍ നോട്ടീസ് പതിച്ചതാണ് ആത്മഹത്യക്ക് ശ്രമിക്കുവാന്‍ കാരണമായതെന്നാണ് വിവരം.

ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് പുറത്ത് പോയ സമയത്ത് വീട്ടുകാര്‍ ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. നിലവിൽ ഇവർ കറുകുറ്റി അപ്പോളോ അഡലക്സ് ആശുപത്രിയിൽ തുടരുകയാണ്. തങ്കമണിയുടെ നില ഗുരുതരമായി തുടരുകയാണെന്നും മറ്റു 2 പേര്‍ അപകട നില തരണം ചെയ്തതായും ആശുപത്രി അധികൃതർ പറയുന്നു.

2016 ൽ കാടുകുറ്റി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും ഇവർ 16 ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. എന്നാൽ ലോണ്‍ കുടിശിക അധികമായതോടെ തിരിച്ചടക്കുവാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും ബാങ്ക് അതിധികൃതര്‍ അതിന് തയ്യാറായിരുന്നില്ല. വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതോടെ വീട്ടുകാര്‍ മാനസിക സംഘര്‍ഷത്തില്‍ ആയതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കാടുകുറ്റി ബാങ്കില്‍ നിന്ന് ലോണ്‍ കുടിശികയുള്ള നിരവധി പേര്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ഒരുപാട് പേര്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് വലിയ പ്രതിസന്ധിയിലാണെന്നും പറയപ്പെടുന്നു. അടിയന്തിരമായി ജപ്തി നടപടികള്‍ പൂര്‍ണ്ണമായി നിര്‍ത്തി വെക്കുവാന്‍ എംഎല്‍എ രജിസ്ട്രാറോട് ആവശ്യപ്പെട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു