തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സര്‍ക്കാര്‍ 1,000 കോടി രൂപ കൂടി കടമെടുക്കുന്നു. ചൊവ്വാഴ്ച ഈ മാസത്തെ ശമ്പളവും പെൻഷനും നല്‍കാന്‍ 1,000 കോടി കടമെടുത്തതിനു പിന്നാലെയാണ് അടുത്ത ആഴ്ചത്തേക്ക് വീണ്ടും കടമെടുക്കുന്നത്.
ഇതിനായുള്ള ലേലം ഒക്റ്റോബർ 3ന് റിസര്‍വ് ബാങ്കിന്‍റെ മുംബൈ ഫോര്‍ട്ട് ഓഫിസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടക്കും. ഓണക്കാലത്ത് 6,300 കോടി കടമെടുത്തിരുന്നു. അടുത്ത ആഴ്ച 1,000 കോടി കൂടി എടുക്കുന്നതോടെ ഈ വര്‍ഷം കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുള്ള 22,000 കോടിയും എടുത്തു കഴിഞ്ഞു.
ഈ ഡിസംബറിനു ശേഷം കടമെടുപ്പ് പരിധി കേന്ദ്രം പുനരവലോകനം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. അങ്ങനെയെങ്കില്‍ സാമ്പത്തിക വര്‍ഷത്തെ അവസാന മൂന്നു മാസം കേരളത്തിന് കുറച്ചു കൂടി കടം കിട്ടാന്‍ സാധ്യതയുണ്ട്. കടമെടുക്കാന്‍ താല്‍ക്കാലിക അനുമതി കിട്ടിയാലും വര്‍ഷാന്ത്യ ചെലവുകള്‍ക്കായി അവസാന മൂന്നു മാസം വന്‍ തോതില്‍ പണം കണ്ടെത്തേണ്ടി വരും. ഇത് സര്‍ക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്.