ന്യൂഡല്‍ഹി: കേരള സര്‍വകലാശാലാ സെനറ്റിലേക്ക് വിദ്യാര്‍ഥി പ്രതിനിധികളെ നാമനിര്‍ദേശം ചെയ്ത് താന്‍ നല്കിയ പട്ടിക കോടതി സ്റ്റേ ചെയ്തിട്ടില്ലെന്ന് ഗവർണറും ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാൻ. കേരള ഹൗസില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
""നാലു വിദ്യാര്‍ഥികളുടെ കാര്യത്തിലാണത്. അതിന്റെ കാരണമെന്തെന്ന് അറിയില്ല. ആരെ നാമനിര്‍ദേശം ചെയ്യണമെന്ന് ആര്‍ക്കും എന്നെ നിര്‍ബന്ധിക്കാനാവില്ല. എനിക്ക് അധികാരമുണ്ടെങ്കില്‍ ഞാന്‍ അതു വിവേചന അധികാരം ഉപയോഗിച്ച് നടപ്പാക്കും. ഞാന്‍ എങ്ങനെ എന്റെ വിവേചന അധികാരം ഉപയോഗിച്ചെന്ന് ആരോടും പറയേണ്ട കാര്യമില്ല. നിയമം എനിക്ക് അധികാരം നല്കുന്നുണ്ടെങ്കില് ഉപയോഗിക്കും. എന്തുകൊണ്ട് അവരെ തെരഞ്ഞെടുത്തു എന്നത് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല''- ബിജെപിയും ആര്‍എസ്എസും നല്കിയ പേരുകളാണ് നിര്‍ദേശിച്ചതെന്ന വിമര്‍ശനത്തിനു ഗവര്‍ണര്‍ മറുപടി നല്കി.
""ഞാന്‍ ആരെ നാമനിര്‍ദേശം ചെയ്യണമെന്നതില്‍ ഇവര്‍ക്കെന്ത് കാര്യം? മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലജ്ജയില്ല. ഇന്നയാളെ നാമനിര്‍ദേശം ചെയ്യാമോ എന്നു ചോദിച്ചു ധനമന്ത്രി എന്റെയടുത്ത് വന്നിട്ടുണ്ട്. വൈസ് ചാന്‍സലര്‍ എനിക്കു തന്ന പട്ടികയില്‍ നിന്നുള്ളവരെയല്ല നാമനിര്‍ദേശം ചെയ്തതെന്ന് അവര്‍ എങ്ങനെയാണറിഞ്ഞത്? എനിക്കു തരാന്‍ വൈസ് ചാന്‍സലര്‍ക്ക് പേരു നിര്‍ദേശിച്ചത് അവര്‍ തന്നെയാണ്. അക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അവര്‍ നിര്‍ദേശിക്കുന്ന പേരുകളാണ് വൈസ് ചാന്‍സലര്‍മാര്‍ നല്കുന്നതെങ്കില് ആ വൈസ് ചാന്‍സലര്‍ക്കെതിരേ നടപടിയെടുക്കും''- ഗവര്‍ണര്‍ പറഞ്ഞു.
ഹ്യുമാനിറ്റീസ്, സയന്‍സ്, ഫൈന്‍ ആര്‍ട്സ്, കായികം തുടങ്ങിയ മേഖലകളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കായി നീക്കിവച്ച സെനറ്റിലെ ഒഴിവിലേക്കുള്ള നിര്‍ദേശമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. അഭിഷേക് ഡി. നായര്‍, എസ്.എല്‍. ധ്രുവിന്, മാളവിക ഉദയന്‍, സുധി സദന് എന്നിവരെ നാമനിര്‍ദേശം ചെയ്തത് ചോദ്യം ചെയ്യുന്ന ഹര്‍ജിയിലായിരുന്നു ഉത്തരവ്.