തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി പോലുള്ള അപൂർവ രോഗങ്ങൾ ബാധിച്ച കുട്ടികളുടെ എണ്ണം കൃത്യമായി അറിയാനായി ഉടൻ സർവെ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സെപ്റ്റംബറോടെ സർവെ ഫലം അറിയാനാകുമെന്നും പി.കെ. ബഷീറിന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായി മന്ത്രി പറഞ്ഞു. കുട്ടികളെ ബാധിക്കുന്ന 450 അപൂർവരോഗങ്ങളുണ്ടെന്നാണു കേന്ദ്രസർക്കാരിന്റെ കണക്ക്.
സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുട്ടികളുടെ വിവരം ശേഖരിക്കാൻ രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. 216 ഓളം പേരുണ്ടെന്നാണു ലഭ്യമായ വിവരം 176 അപേക്ഷകൾ ലഭിച്ചു. 212 പേരെ പരിശോധിച്ചു. രോഗബാധിതരായ കുട്ടികളുടെ എണ്ണം കൃത്യമായി അറിയാനാണു സർവെ.
കുട്ടികളിലെ സ്പൈനൽ മസ്കുലർ അട്രോഫി രോഗം ചികിത്സിക്കുന്നതിനു തിരുവനന്തപുരം മെഡിക്കൽ കോളെജിലെ എസ്എടിയിൽ എസ്എംഎ ക്ലിനിക് ആരംഭിച്ചിട്ടുണ്ട്. ഈ ക്ലിനിക്കിനെ മികവിന്റെ കേന്ദ്രമായി കേന്ദ്രസർക്കാർ തെരഞ്ഞെടുത്തിട്ടുണ്ട്. തിരുവനന്തപുരം കൂടാതെ കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളെജുകളിലും അപൂർവ രോഗങ്ങൾക്കുള്ള ചികിത്സ ക്ലിനിക്കുകൾ ആരംഭിച്ചു. ഇവിടെ നിന്നും ഇതിനുള്ള ചികിത്സയും മരുന്നും ലഭിക്കും. ഇത്തരം രോഗങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തുന്ന ജനറ്റിക് പരിശോധന സംവിധാനം തിരുവനന്തപുരത്ത് അടുത്തുതന്നെ പ്രവർത്തനം ആരംഭിക്കും.
കേരളത്തിൽ കുട്ടികളെ ബാധിക്കുന്ന അപൂർവരോഗങ്ങളുടെ ചികിത്സയ്ക്കായി ഇതുവരെ സർക്കാർ 2700 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. കൂടാതെ കുട്ടികളിലെ അപൂർവരോഗം ചികിത്സിക്കാനുള്ള സാമ്പത്തികസഹായം ലഭിക്കുന്നതിനായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിൽ ക്രൗഡ് ഫണ്ടിങ്ങിന് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ പരമാവധി തുക കണ്ടെത്താനാണു ശ്രമമെന്നും മന്ത്രി.