ഗുരുവായൂർ: ഇടതടവില്ലാതെ ജനസാഗരം... ഒരേ ലക്ഷ്യം. ഒരൊറ്റ മനസ്. കണ്ണനെ കാണണം. മനം നിറയണം. ആ ദിവ്യദർശന സൗഭാഗ്യം ജീവിതത്തിന് തെളിച്ചമാകണം.
ഇന്ന് പതിനായിരങ്ങളാണ് ഏകാദശി നിറവിൽ ഗുരുവായൂരിലെത്തി കണ്ണനെ തൊഴുത് ദർശനപുണ്യം നേടിയത്. ദശമി ദിനത്തിൽ നിർമാല്യ ദർശനത്തോടെ തുറന്ന ക്ഷേത്രനട ഭക്തർക്കായി ഇപ്പോഴും തുറന്നു തന്നെ. വിഐപി ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി ദേവസ്വവും ഭക്തർക്ക് തുണയായി. ഇന്നു രാവിലെ എട്ടു മണിയോടെയേ നട അടയ്ക്കു.
ഏകാദശി ദിനത്തിൽ കാഴ്ചശീവേലിക്കു ശേഷം ശ്രീ ഗുരുവായൂരപ്പൻ പാർഥസാരഥീ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളി. പഞ്ചവാദ്യം അകമ്പടിയായി. തിമിലയിൽ പല്ലശന മുരളീ മാരാർ, മദ്ദളത്തിൽ കലാമണ്ഡലം ഹരി നാരായണൻ, ഇടയ്ക്കയിൽ കടവല്ലൂർ മോഹനൻ മാരാർ, കൊമ്പുവാദ്യത്തിൽ മച്ചാട് ഉണ്ണി നായർ, താളത്തിൽ ഗുരുവായൂർ ഷണ്മുഖൻ എന്നിവർ വാദ്യത്തിന് കൊഴുപ്പേകി.