mt Vasudevan Nair | Pinarayi Vijayan 
Kerala

എംടിയുടെ വാക്കുകളിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ല; രഹസ്യാന്വേഷണ റിപ്പോർട്ട്

കോഴിക്കോട്: കെഎൽഎഫ് വേദിയിൽ എം.ടി. വാസുദേവൻ നായർ നടത്തിയ പ്രസംഗത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയുള്ള എംടിയുടെ വിമർശനം ഇടതു ചേരിയിൽ നിന്നു തന്നെയുള്ള ആരുടെയെങ്കിലും ഇടപെടലുമൂലമാണോ എന്ന സംശയത്തിന് പിന്നാലെ ആഭ്യന്തര മന്ത്രാലയമാണ് രഹസ്യാന്വേഷണ വിഭാഗത്തെ നിയോഗിച്ചത്. തുടർന്ന് സംസ്ഥാന ഇന്‍റലിജൻസ് വിഭാ​ഗം എംടിയുടെ ലേഖനം പ്രസിദ്ധീകരിച്ച പുസ്തകം ഉൾപ്പടെ പരിശോധിക്കുകയായിരുന്നു.

ബാഹ്യ ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ലെന്നും പഴയ പ്രസംഗം ആവർത്തിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് സമർപ്പിച്ചു. പുസ്തകത്തിൽ വന്ന ലേഖനത്തിന്‍റെ ഫോട്ടോ കോപ്പി അടക്കം ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറും.

പ്രസംഗത്തിനു പിന്നാലെ വലിയ വിമർശനങ്ങളായിരുന്നു ഉയർന്നത്. എംടിയുടെ പ്രസംഗം മുഖ്യമന്ത്രിക്കെതിരേയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള ഒരു അംഗീകൃതമാർഗമാണെന്നായിരുന്നു എംടിയുടെ വാക്കുകൾ. അധികാരമെന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടിയെന്ന് എംടി തുറന്നടിച്ചിരുന്നു. ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വതന്ത്രം, അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറി, രാഷ്ട്രീയത്തിലെ മൂല്യച്ചുതിയെ പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങള്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്ന വ്യക്തികളുടെ അഭാവമെന്ന ഒഴുക്കൻ മറുപടികൊണ്ട് തൃപ്തിപ്പെടുത്തേണ്ടി വരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ