ന്യൂഡൽഹി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കെ. ബാബു എംഎല്‍എയുടെ ആവശ്യം സുപ്രീം കോടതി തള്ളി. സ്റ്റേ ആവശ്യം സുപ്രീം കോടതി നേരത്തേ തള്ളിയത് ആണെന്ന് എം. സ്വരാജിനു വേണ്ടി ഹാജരായ അഭിഭാഷകൻ പി.വി. ദിനേശ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.
കേസിൽ ഹൈക്കോടതിയിൽ വിചാരണ നടപടികൾ ആരംഭിച്ചെന്നും ഈ സാഹചര്യത്തിൽ വിധി സ്റ്റേ ചെയ്യണമെന്നുമായിരുന്നു ബാബുവിന് വേണ്ടി ഹാജരായ അഭിഭാഷകരായ ചന്ദർ ഉദയ് സിങ്ങിന്റെയും റോമി ചാക്കോയുടെയും ആവശ്യം. എന്നാൽ, ആവശ്യം നിരസിച്ച സുപ്രീം കോടതി ഹർജി ജനുവരി 10 ന് പരിഗണിക്കാനായി മാറ്റി.
മതചിഹ്നം ഉപയോഗിച്ച് വോട്ട് അഭ്യര്‍ഥിച്ചുവെന്ന് ആരോപിച്ച് ബാബുവിനെതിരേ ഫയല്‍ ചെയ്ത തെരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവിനെതിരെയാണ് ബാബു സുപ്രീം കോടതിയെ സമീപിച്ചത്