തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാൻ സിപിഎം മന്ത്രിമാർ രംഗത്തിറങ്ങണമെന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎമ്മും ഒരു കുടുംബപാർട്ടിയായി മാറുന്നതിന്‍റെ തെളിവാണെന്നായിരുന്നു സുരേന്ദ്രന്‍റെ പരാമർശം.
കമ്യൂണിസ്റ്റ് ആശയങ്ങൾ കേരളത്തിൽ അപ്രസക്തമാവുകയാണ്. പിണറായിയുടെ അഴിമതിയെ പ്രതിരോധിക്കാൻ മന്ത്രിമാർക്ക് മരുമകൻ ഉപദേശം നൽകുകയാണ്. കോൺഗ്രസിനെയും മറ്റ് പ്രാദേശിക പാർട്ടികളെയും പോലെ സിപിഎമ്മും കുടുംബ പാരമ്പര്യത്തിലേക്ക് നീങ്ങുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
കെ ഫോൺ, എഐ ക്യാമറ എന്നീ പദ്ധതികൾ തട്ടിപ്പാണെന്ന് ആളുകൾക്ക് മനസിലായി കഴിഞ്ഞു, രണ്ടിനും പിന്നിൽ ഒരേ വിവാദ കമ്പനിയും. മാത്രമല്ല പദ്ധതികളുടെ ഉദ്ഘാടനത്തിന് വേണ്ടി സർക്കാർ കോടികളാണ് ധൂർത്തടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.