ഇരിങ്ങാലക്കുട: ദയാവധത്തിന് ഹര്‍ജി നല്‍കിയ മാപ്രാണം വടക്കേത്തല വീട്ടില്‍ ജോഷി ആന്‍റണിക്ക് കരുവന്നൂര്‍ ബാങ്കില്‍ നിന്നു നിക്ഷേപത്തുക തിരികെ ലഭിച്ചു. ബാങ്ക് അധികൃതരുമായി മണിക്കൂറുകൾ നീണ്ട ചര്‍ച്ചയിലാണ് 28 ലക്ഷം രൂപയുടെ ചെക്ക് ലഭിച്ചത്. ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി ഹൈക്കോടതിയെയും സര്‍ക്കാരിനെയും ജോഷി സമീപിച്ചിരുന്നു.
കഴിഞ്ഞ 20 വർഷത്തിനിടെ രണ്ടുതവണ ട്യൂമര്‍ ഉള്‍പ്പടെ 21 ശസ്ത്രക്രിയകള്‍ കഴിഞ്ഞയാളാണ് 53കാരനായ ജോഷി. ദയാഹർജി വിവാദത്തെ തുടർന്ന് ജോഷിക്ക് പണം തിരികെ നല്‍കാന്‍ സഹകരണമന്ത്രി വി.എന്‍ വാസവൻ ഇടപെട്ടിരുന്നു.
പണം വാങ്ങാൻ ബാങ്കിലെത്തിയപ്പോൾ മന്ത്രി നടത്തിയ ഇടപ്പെടലുകളൊന്നും അറിഞ്ഞിട്ടില്ലെന്നായിരുന്നു ബാങ്ക് ഉദ്യോഗസ്ഥരുടെ മറുപടിയെന്നാണ് ജോഷി പറയുന്നത്. തുടർന്ന് ബാങ്കില്‍ നിയമിക്കപ്പെട്ടിട്ടുള്ള കേരള ബാങ്കിന്‍റെ ചീഫ് എക്‌സി. ഓഫീസര്‍ കെ.ആര്‍ രാജേഷ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മഅറ്റി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തുക നൽകാൻ തീരുമാനമായത്.
ഇരിങ്ങാലക്കുട എസ്‌ഐ ഷാജന്‍, നഗരസഭ കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്‍ തുടങ്ങിയവരും ബാങ്കിലുണ്ടായിരുന്നു. ജോഷിയുടെ പേരിലുള്ള നിക്ഷപതുക ഇപ്പോള്‍ നല്‍കാമെന്നും കുടുംബാംഗങ്ങളുടെ പേരിലുള്ള നിക്ഷപ തുക എന്നു തിരികെ നല്‍കാമെന്നുള്ളത് പിന്നീട് അറിയിക്കാമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.60 ലക്ഷത്തോളം രൂപയാണ് പലിശയടക്കം ജോഷിയുടെ കുടുംബാംഗങ്ങളുടെ പേരിലുള്ളത്.