കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും എംഎൽഎയുമായ എ.സി. മൊയ്തീനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ ഇഡി ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയെന്ന് എ.സി. മൊയ്‌തീൻ പ്രതികരിച്ചു. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയെന്നും വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ ഇഡിക്ക് മുൻപിൽ ഇനിയും ഹാജരാവുമെന്നും വ്യക്തമാക്കി.
അക്കൗണ്ട് മരവിപ്പിച്ചത് സംബന്ധിച്ച് ഇഡിക്ക് കത്ത് നൽകിയെന്നും പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. രാവിലെ ഒമ്പതരയോടെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കൊച്ചിയിലെ ഓഫീസിൽ എ.സി. മൊയ്തീൻ ചെയ്യലിനായി ഹാജരായത്. രണ്ടു തവണ നോട്ടീസ് കിട്ടിയിട്ടും എത്താതിരുന്ന എ.സി. മൊയ്തീൻ മൂന്നാമതും നോട്ടീസ് കിട്ടിയതോടെയാണ് ഇന്ന് ഇഡിക്കു മുന്നില്‍ ഹാജരായത്.
കരുവന്നൂർ ബാങ്കിൽ നിന്ന് ബെനാമികൾ വ്യാജ രേഖകൾ ഹാജരാക്കി വായ്പ നേടിയത് എ.സി മൊയ്തീൻ എംഎല്‍എയുടെ ശുപാർശ പ്രകാരമാണെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍. കേസിൽ വടക്കാഞ്ചേരിയിലെ കൂടുതല്‍ പ്രാദേശിക സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീളുകയാണ്. പതിനാല് കോടിയിലേറെ ബിനാമി വായ്പകളിലൂടെ സതീശന് തട്ടിയെടുക്കാന്‍ അവസരമൊരുക്കിയത് വടക്കാഞ്ചേരി കേന്ദ്രീകരിച്ച സിപിഎം നേതാക്കളാണെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്.