ന്യൂഡൽഹി: കടമെടുപ്പു പരിധിയിൽ നൽകിയ ഹർജി പിൻവലിച്ചാൽ അധിക വായ്പകയ്ക്ക് അനുമതി നൽകാമെന്ന കേന്ദ്ര നിലപാട് അംഗീകരിക്കാനാകില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. കടമെടുപ്പു പരിധിയിൽ കേരളം നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേന്ദ്രത്തിനെതിരേ നൽകിയ ഹർജി പിൻവലിച്ചാൽ 13600 കോടി രൂപ വായ്പയായി അനുവദിക്കാമെന്നാണ് കേന്ദ്രം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഇത് അംഗീകരിക്കാനാകില്ലെന്നും ഹർജി പിൻവലിക്കില്ലെന്നും കേരളം വ്യക്തമാക്കി. കേരളത്തിന് അർഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നത്. വിഷയത്തിൽ ഇനി വിശദമായി വാദം കേൾക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരുപക്ഷത്തു നിന്നും ഗൗരവമായ ചർച്ചകളാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ കേരളത്തിന്‍റെ വാദം മുഴുവൻ ശരിയല്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. വിഷയത്തിൽ കോടതി നൽകിയ നിർദേശ പ്രകാരം ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം കേന്ദ്ര ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.
വിഷയത്തിൽ വീണ്ടും ചർച്ച നടത്തിക്കൂടെയെന്ന് ജസ്റ്റിസ് കെ.വി. വിശ്വനാഥൻ ചോദിച്ചിരുന്നു. എന്നാൽ ഇനി ചർച്ചയുടെ ആവശ്യമില്ലെന്നാണ് കേരളത്തിന്‍റെ നിലപാട്. ഹർജി മാർച്ച് 6ന് വീണ്ടും പരിഗണിക്കും.