കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നത്തിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. മാലിന്യം ഓടയിൽ തള്ളുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. മുല്ലശ്ശേരി കനാലിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം തീർക്കണമെന്നും കോടതി നിർദേശിച്ചു.
2018 ലെ പുതുക്കിയ പദ്ധതി തുക അനുസരിച്ച് നിര്‍മ്മാണം തീര്‍ക്കുന്ന കാര്യത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനമെടുക്കണം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഉള്‍പ്പടെയുള്ള ഇടങ്ങളിലെ റെയില്‍വേ കലുങ്കുകള്‍ ഉടന്‍ വൃത്തിയാക്കണമെന്ന് ഹൈക്കോടതി റെയില്‍വേയ്ക്ക് നിര്‍ദേശം നല്‍കി.
അധികൃതര്‍ എല്ലാം ചെയ്യാം എന്നു പറച്ചിൽ മാത്രമുള്ളു എന്നും കോടതി റെയില്‍വേയെ വിമര്‍ശിച്ചു. എം.ജി റോഡില്‍ മാധവ ഫാര്‍മസി ജംക്ഷന്‍ മുതല്‍ ഡിസിസി ജംക്ഷന്‍ വരെയുള്ള ഓടകള്‍ വൃത്തിയാക്കണം. ഇതിനായി പൊതുമരാമത്ത് വകുപ്പിനും കൊച്ചി കോര്‍പ്പറേഷനും അടിയന്തര നടപടി സ്വീകരിക്കണം. കൂടാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം കൈമാറണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.