തിരുവനന്തപുരം: സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട് ധനവകുപ്പിന് അഭിപ്രായം രേഖപ്പെടുത്താനുള്ള അധികാരം എടുത്തു കളയുന്ന വിധത്തിലെ ഭരണപരിഷ്കാരത്തിനുള്ള സര്‍ക്കാര്‍ നീക്കം വിവാദത്തിൽ. ഫയലുകളിൽ അടിയന്തര തീര്‍പ്പ് ലക്ഷ്യമിട്ട് സര്‍ക്കാര്‍ നിയോഗിച്ച വി. സെന്തിൽ കുമാര്‍ കമ്മിറ്റിയുടെ നിര്‍ദേശമാണു സര്‍ക്കാരിന്റെ പരിഗണനയിൽ ഉള്ളത്.
പദ്ധതി ഫയലുകളിൽ ധനവകുപ്പിന്റെ അനുമതി ആവശ്യമില്ലാത്ത വിധത്തിൽ അതാതു വകുപ്പുകൾക്കു തീരുമാനം എടുക്കാമെന്നതുൾപ്പടെയുള്ള വ്യവസ്ഥകൾ നിർദേശത്തിലുള്ളതിനാൽ പരിഷ്കാരം നടപ്പായാൽ സംസ്ഥാനത്തെ ധനസ്ഥിതി താളം തെറ്റുമെന്നാണു വിലയിരുത്തൽ. സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ തുടക്കത്തിലേ ധനവകുപ്പ് ഉയര്‍ത്തിയ എതിര്‍പ്പുകളും ധനവകുപ്പ് നിര്‍ദേശങ്ങളെ കെൽട്രോൺ മറികടന്നതുമെല്ലാം വാര്‍ത്തയായിരുന്നു. പ്രൊജക്ട് മാനേജ്മെന്റ് കൺസൾട്ടന്റായും കരാറുകാരായും ഒരേസമയം കെൽട്രോണിനു പ്രവര്‍ത്തിക്കാനാകില്ലെന്ന ധനവകുപ്പ് നിര്‍ദേശം ലംഘിച്ച് നടന്ന ഇടപാടിനു പിന്നീട് മന്ത്രിസഭായോഗം അനുമതി നൽകുകയായിരുന്നു. സര്‍ക്കാര്‍ പണം ചെലവഴിച്ച് നടത്തുന്ന പദ്ധതികളിൽ അഭിപ്രായം പറയാനുള്ള ഇത്തരം അധികാരങ്ങളാണു ധനവകുപ്പിനു ഇല്ലാതാകുന്നത്.
സ്വതന്ത്ര അധികാരം കവരുന്ന നിര്‍ദേശങ്ങൾക്ക് അംഗീകാരം കിട്ടിയാൽ പിന്നെ ധനവകുപ്പിനു സര്‍ക്കാർ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിൽ പോലും ഇടപെടാനാകില്ല. ശമ്പള വിതരണത്തിനുള്ള സ്പാര്‍ക്ക് സോഫ്റ്റ്വെയർ പൊതുഭരണ വകുപ്പിലേക്കു മാറും. പദ്ധതി ഫയലുകളിൽ അതാത് വകുപ്പുകളിലെ ഫിനാൻസ് ഓഫീസര്‍ കുറിപ്പെഴുതും. സംസ്ഥാന ധനസ്ഥിതിയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഫയൽ ഇപ്പോൾ മുഖ്യമന്ത്രിക്ക് മുന്നിലുണ്ട്. ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കാനുള്ള നടപടികളുടെ ഭാഗമായി വി സെന്തിൽ കുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി റിപ്പോർട്ട് അംഗീകരിക്കാനുള്ള നീക്കങ്ങൾക്കു പിന്നിൽ പൊതുഭരണ വകുപ്പ് ഉദ്യോഗസ്ഥരിൽ ചിലരുടെ ചരടുവലിയുണ്ടെന്നും ആക്ഷേപമുണ്ട്. തീരുമാനം നടപ്പാക്കുന്നതിനെതിരെ ഉദ്യോഗസ്ഥരിൽ തന്നെ വലിയ എതിർപ്പുമുണ്ട്.