തിരുവനന്തപുരം: ഗുരുതര സാമ്പത്തിക പ്രതിസന്ധി മൂലം വലയുന്ന സർക്കാർ ഓണച്ചെലവുകൾ എങ്ങനെ മറികടക്കുമെന്ന കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമുണ്ടാകും. ഓണക്കിറ്റിന് നിയന്ത്രണം, ട്രഷറി നിയന്ത്രണം കുടുപ്പിക്കൽ തുടങ്ങി വിവിധ നിർദേശങ്ങളുണ്ട്.
സർക്കാർ ജീവനക്കാരുടെ ഓണം അഡ്വാൻസ് തുക ഒഴിവാക്കാനോ വെട്ടിക്കുറയ്ക്കാനോ ധനവകുപ്പ് ആലോചിക്കുന്നതായും, ഉത്സവ ബത്ത ഒഴിവാക്കുന്നതടക്കമുള്ള കടുത്ത വഴികൾ വേണോ എന്നു ചർച്ചകൾ നടന്നതായാണ് വിവരം.
ഏകദേശം 8,000 കോടിയാണ് ഓണച്ചെലവുകൾക്കു വേണ്ടിവരിക. 15,000 കോടി അധിക സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇക്കാര്യത്തിൽ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിൽ ഇന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യും.
കഴിഞ്ഞവർഷം ബോണസായി 4,000 രൂപയും, ബോണസിന് അർഹതയില്ലാത്തവർക്കു പ്രത്യേക ഉത്സവബത്തയായി 2,750 രൂപയും അഡ്വാൻസായി 20,000 രൂപയും നൽകിയിരുന്നു. 20,521 കോടി രൂപയാണ് ഇക്കൊല്ലം പൊതുവിപണിയിൽ നിന്നു സർക്കാരിനു കടമെടുക്കാവുന്നത്. ഡിസംബർ വരെ എടുക്കാവുന്ന 15,390 കോടിയിൽ 11,500 കോടിയും കടമെടുത്തു കഴിഞ്ഞു. 1,000 കോടി കൂടി ചൊവ്വാഴ്ച കടമെടുക്കും. ബാക്കി 2,890 കോടി കൊണ്ട് ഓണച്ചെലവുകളും അതു കഴിഞ്ഞുള്ള ചെലവുകളും എങ്ങനെ നിറവേറ്റുമെന്നറിയാത്ത പ്രതിസന്ധിയിലാണ് ധനവകുപ്പ്.