തിരുവനന്തപുരം: 1,000 കോടി രൂപ കൂടി വായ്പയെടുക്കാൻ കേരളം കടപ്പത്രം പുറപ്പെടുവിക്കും. ഇതിന്‍റെ ലേലം 26ന് റിസർവ് ബാങ്കിന്‍റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനം പതിവിലുമേറെ വായ്പയാണ് സാമ്പത്തിക വർഷത്തെ ആദ്യ 6 മാസത്തേക്ക് എടുത്തത്. നിലവിൽ 7 മാസത്തേക്ക് 4,352 കോടി രൂപയുടെ കടമെടുപ്പ് സാധ്യത മാത്രമാണുള്ളത്. അതിൽ നിന്നാണ് 1,000 കോടി കൂടി എടുക്കുന്നത്.
സാമ്പത്തിക വർഷത്തെ അവസാന 3 മാസത്തേക്കാണ് കൂടുതൽ സാമ്പത്തിക ചെലവുണ്ടാകുക. ഇത്തരത്തിൽ വായ്പയെടുത്ത് മുന്നോട്ടുപോയാൽ അടുത്ത രണ്ട് ക്വാർട്ടറുകളിലും പ്രതിസന്ധി രൂക്ഷമായേക്കാം.
ധന ഉത്തരവാദിത്വ നിയമം അനുസരിച്ച് വാർഷിക കടമെടുപ്പും ബാധ്യതകളും സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ 3 ശതമാനമായി കേന്ദ്രം പരിമിതപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 2.2 ശതമാനം കടമെടുപ്പിനുള്ള അനുവാദം മാത്രമേ ലഭിച്ചുള്ളൂ.
ഈവർഷം ആദ്യം 20,522 കോടി രൂപയുടെ അനുമതി ലഭിച്ചു. തുടർന്ന് 1,330 കോടിക്കു കൂടി അനുമതിയായി. അതോടെ വായ്പാലഭ്യത 21,852 കോടിയായി. സെപ്തംബർ വരെ വായ്പയെടുത്തത് 17,500 കോടി രൂപയാണ്.