തിരുവനന്തപുരം: കാട്ടാക്കട ക്രിസ്റ്റ്യൻ കോളെജിലെ എസ്എഫ് ഐ ആൾമാറാട്ടവുമായി ബന്ധപ്പെട്ട് കോളെജിലെ താത്കാലിക പ്രിൻസിപ്പൽ ഡോ. ജി.ജെ. ഷൈജുവിനെ സ്ഥാനത്തു നിന്നു നീക്കി കേരള സർവകലാശാല. സർവകലാശാല സിൻഡിക്കേറ്റ് യോഗമാണ് പ്രിൻസിപ്പലിനെ നീക്കാൻ തീരുമാനിച്ചത്. സർവകലാശാലയെ കബളിപ്പിക്കാൻ ശ്രമിച്ച ഷൈജുവിനെതിരേയും എസ്എഫ്ഐ നേതാവ് എ.വിശാഖിനെതിരേയും പൊലീസിൽ പരാതി നൽകാനും സർവകലാശാല തീരുമാനിച്ചിട്ടുണ്ടെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നമ്മൽ മാധ്യമങ്ങളോട് പറഞ്ഞു.
പരീക്ഷാ ഡ്യൂട്ടിയുൾപ്പെടെ സർവകലാശാലയുമായി ബന്ധപ്പെട്ട എല്ലാ വിഷയത്തിൽ നിന്നും 5 വർഷത്തേക്ക് ഷൈജുവിനെ മാറ്റി നിർത്തണമെന്നം വിസി പറഞ്ഞു. ഷൈജുവിനെ പദവിയിൽ നിന്ന് നീക്കാൻ കോളെജ് തയാറായില്ലെങ്കിൽ കോളെജിന്‍റെ അഫിലിയേഷൻ റദ്ദാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദത്തെത്തുടർന്ന് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് മാറ്റി വച്ചിരിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് സർവകലാശാലയ്ക്കുണ്ടായ നഷ്ടം അധ്യാപകനിൽ നിന്നീടാക്കാനാണ് തീരുമാനം. ഷൈജു പണം നൽകാൻ തയാറാകാത്ത പക്ഷം പണം കോളെജിൽ നിന്നും ഈടാക്കും. കോളെജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച പെൺകുട്ടിക്കു പകരം എസ്എഫ്ഐ നേതാവ് വിശാഖിന്‍റെ പേര് സർവകലാശാലയ്ക്കു നൽകിയതാണ് പ്രശ്നങ്ങൾ തുടക്കമിട്ടത്.