##പി.ബി. ബിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭരണത്തിന്റെ തലപ്പത്തേക്ക് രണ്ട് ഡോക്റ്റർമാർ എത്തുകയാണ്. ചീഫ് സെക്രട്ടറി എംബിബിഎസ് ബിരുദധാരിയായ ഡോക്റ്ററെങ്കിൽ പൊലീസ് മേധാവി അഗ്രോണമിയില്‍ ഡോക്റ്ററേറ്റ് എടുത്തയാൾ.
കവിയും എഴുത്തുകാരനുമായ ഡോ. വി.പി. ജോയിക്ക് പിന്നാലെ നാടകാഭിനയവും സൈക്കിളിങ്ങുമൊക്കെയായി ഡോ. വി. വേണു ചീഫ് സെക്രട്ടറി പദവിയിലേക്കെത്തുമ്പോൾ പതിവായി പഴി കേള്‍ക്കാറുള്ള പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ വരവ് സൈലന്റ്- ക്ലീന്‍ പൊലീസ് ഓഫീസര്‍ എന്ന ഇമേജോടെ. ഡോക്റ്റർമാരെന്നതിനൊപ്പം ഇരുവരും 1990 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ് എന്നതും സാമ്യതയാണ്.
മുണ്ടുടുത്ത് മലയാളത്തിൽ ഒപ്പിടുന്ന ചീഫ് സെക്രട്ടറി
"ദ് കിങ് ' സിനിമയിലെ കലക്റ്റർ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സിന്റെ മുണ്ടു മടക്കിക്കുത്തിയുള്ള സ്റ്റൈലൻ ഡയലോഗും, ജനകീയമായ ഭരണ നിർവഹണവും ഐഎഎസ് എന്ന പദവിയുടെ ഗ്ലാമറിലൂടെ വെള്ളിത്തിരയിൽ പുതിയ ചരിത്രം തീർത്ത കാലത്ത് മലയാളത്തെ സ്നേഹിക്കുന്ന, മലയാളത്തില്‍ ഒപ്പിടുന്ന, മുണ്ടും ഷർട്ടുമണിഞ്ഞ് സർക്കാർ ചടങ്ങുകളിലെത്തുന്ന നാടൻ സ്റ്റൈൽ ഉദ്യോഗസ്ഥനായ ഡോ. വി. വേണു സിവിൽ സർവീസിൽ പ്രവേശിച്ചിട്ട് ഏതാണ്ട് 5 വർഷം പിന്നിട്ടിരുന്നു.
ഷാജി കൈലാസ്- രൺജി പണിക്കർ ടീമിന്റെ ചിത്രത്തിലൂടെ മമ്മൂട്ടിയുടെ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് എന്ന കിടിലൻ കഥാപാത്രവുമായാണ് മികച്ച കലക്റ്ററെയും ഐഎഎസ് ഉദ്യോഗസ്ഥരെയും ജനങ്ങൾ ഇന്നും പലപ്പോഴും താരതമ്യം ചെയ്യാറുള്ളത്.
എങ്കിലും സാധാരണ ഐഎഎസ് ഉദ്യോഗസ്ഥരില്‍ നിന്നു വ്യത്യസ്തനായി നിന്നിരുന്ന, ജോലികളിൽ വിട്ടുവീഴ്ചകളില്ലാത്ത വേണു തന്റെ സ്വതസിദ്ധമായ ശൈലി കൊണ്ട് നേരത്തെ തന്നെ ശ്രദ്ധേയനാണ്. പൊതുവേ സൗമ്യനെങ്കിലും നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത ഉദ്യോഗസ്ഥനാണ് നടനും എഴുത്തുകാരനുമായ ഡോ. വേണു വാസുദേവൻ എന്ന വി. വേണു. 1990ൽ ഐഎഎസ് നേടി ആഭ്യന്തരം ഉൾപ്പടെയുള്ള വിവിധ വകുപ്പുകളുടെ തലവനായും കേന്ദ്ര സർക്കാരിന്റെ സുപ്രധാന വകുപ്പുകളിലും പ്രവർത്തിച്ച ശേഷമാണ് ഇപ്പോൾ ചീഫ് സെക്രട്ടറി പദവിയിലേക്കെത്തുന്നത്.
റവന്യൂ സെക്രട്ടറിയായിരിക്കേ താനറിയാതെ സര്‍വെ ഡയറക്റ്ററെ മാറ്റിയ നടപടിക്കെതിരെ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസുമായി പരസ്യ യുദ്ധത്തിനിറങ്ങിയത് വിവാദമായിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവങ്കറിനെ അറസ്റ്റ് ചെയ്തപ്പോള്‍ സഹപ്രവര്ത്തകന് പിന്തുണ നല്കി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു.
പ്രളയത്തിനു ശേഷം കേരളത്തിന്റെ പുനര്‍നിര്‍മാണ ചുമതല സര്‍ക്കാര്‍ വേണുവിന് നല്‍കിയത് കാര്യക്ഷമതയ്ക്കുള്ള അംഗീകാരമായിരുന്നു. ജനുവരിയിലുണ്ടായ വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടുള്ള തിരിച്ചുവരവിലാണ് ചീഫ് സെക്രട്ടറിയെന്ന സുപ്രധാന പദവിയിലേക്കുള്ള പടികയറ്റം.
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായ വാസുദേവ പണിക്കരുടേയും കോഴിക്കോട് മെഡിക്കൽ കോളെജിലെ ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോ. പി.ടി. രാജമ്മയുടേയും മകനായി 1964 ഓഗസ്റ്റ് 20ന് തിരുവനന്തപുരത്താണ് ജനനം. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയശേഷമാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നത്.
88ൽ കോഴിക്കോട് മെഡിക്കൽ കോളെജിൽ മെഡിക്കൽ വിദ്യാർഥിയായ എറണാകുളം സ്വദേശി സമദ് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ടു നടന്ന സമരങ്ങളിലെ മുൻനിരയിൽ വേണു ഉണ്ടായിരുന്നു. പരീക്ഷാ പേപ്പറിൽ ഉത്തരത്തിനു പകരം എഴുതിയ ഒരു കമന്റുമായി ബന്ധപ്പെട്ട് അധികൃതർ സ്വീകരിച്ച ചില നടപടിക്രമങ്ങളാണ് സമദിന്റെ ആത്മഹത്യയിലേക്ക് നയിച്ചത്. വിദ്യാർഥികൾ ഒറ്റക്കെട്ടായി അധ്യാപകർക്ക് എതിരെ തിരിഞ്ഞിരിക്കുന്ന സമയം ഒരു അധ്യാപികയുടെ മകൻ തന്നെ സമരത്തിന്റെ മുൻ നിരയിൽ നിന്ന് പോരാടിയത് അന്നു തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് വേണുവിന്റെ അമ്മ ഗൈനക്കോളജിസ്റ്റ് ഡോ. രാജമ്മ മെഡിക്കൽ കോളെജിൽ അധ്യാപികയാണ്.
എംബിബിഎസിനു ശേഷം ആദ്യം ലഭിച്ചത് ഐആര്‍എസ്. രണ്ടാം ശ്രമത്തിലൂടെ 90ലാണ് ഐഎഎസ് നേടിയത്. സ്കൂൾ കാലഘട്ടത്തിൽ തന്നെ നാടകങ്ങളിൽ നിരന്തരം അഭിനയിച്ചു കൊണ്ടായിരുന്നു അഭിനയജീവിതം ആരംഭിച്ചത്. കോളെജിൽ നിന്നും ഔദ്യോഗിക തിരക്കുകളിൽ നിന്നും നാടകത്തിനായും സിനിമയ്ക്കായുമെല്ലാം സമയം കണ്ടെത്തി.
പാലാ സബ്കലക്റ്ററായി ഔദ്യോഗിക ജീവിതം തുടങ്ങിയ വേണു കണ്ണൂർ ജില്ലാ കലക്റ്റർ, വിവിധ ബോർഡ്, കോർപ്പറേഷൻ മേധാവി കസേരകളിലും വകുപ്പുകളുടെ തലപ്പത്തും സജീവമായിരുന്നു. ലോക ടൂറിസം ഭൂപടത്തില്‍ കേരളം അടയാളപ്പെടുത്തപ്പെട്ട കേരള ട്രാവല്‍ മാര്‍ട്ടിന്റെ ഉപജ്ഞാതാവാണ്. ടൂറിസം രംഗത്തെ പിപിപി മോഡലിനും ഉത്തരവാദിത്ത ടൂറിസത്തിനും തുടക്കമിട്ടത് വേണു ടൂറിസം സെക്രട്ടറിയായിരിക്കെയാണ്. "ആൻ ഇൻട്രൊഡക്ഷൻ റ്റു ബിസിനസ് ടൂറിസം കേരള- സേജ് ' എന്ന പുസ്തകവും രചിച്ചു. സിനിമ- സാംസ്കാരിക വകുപ്പ് സെക്രട്ടറിയായിരിക്കെ ആദ്യമായി ഐഎഫ്എഫ്കെയ്ക്ക് ഓണ്‍ലൈന്‍ ബുക്കിങ് ഏര്‍പ്പെടുത്തി.
ജലവിഭവ വകുപ്പിന്റെ അധികച്ചുമതല, കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാല്‍) മാനെജിങ് ഡയറക്റ്റര്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, എക്സൈസ് കമ്മിഷണര്‍, ഭക്ഷ്യ- സിവില്‍ സപ്ലൈസ് സെക്രട്ടറി, കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. പ്രളയ പുനര്‍ നിര്‍മാണത്തിനായി റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്ന സ്ഥാപനം സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ അതിന്റെ ആദ്യ മേധാവിയായി സര്‍ക്കാര്‍ നിയോഗിച്ചത് വേണുവിനെയായിരുന്നു.
കൊച്ചി- മുസിരിസ് ബിനാലെ എന്ന സമകാലീന കലാമേളക്ക് മുൻകൈ എടുക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്ത വേണുവും കുടുംബവും ജനുവരിയില്‍ ബിനാലെയില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങവേ ആലപ്പുഴ ദേശീയ പാതയില്‍ അപകടത്തില്‍പ്പെട്ടു. സീറ്റ് ബെല്‍റ്റ് ശരിയായ രീതിയില്‍ ധരിച്ചിരുന്നതിനാലാണ് തലനാരിഴയ്ക്ക് താന്‍ രക്ഷപ്പെട്ടതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു.
ഏതായാലും അപകടത്തെ അതിജീവിച്ച് 5 മാസം പിന്നിടുമ്പോള്‍ അദ്ദേഹത്തെ തേടി സംസ്ഥാന സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന പദവി എത്തിയിരിക്കുകയാണിപ്പോൾ. നിലവില്‍ ആഭ്യന്തര, വിജിലന്‍സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ വേണുവിന് 2024 ഓഗസ്റ്റ് 31 വരെ ചീഫ് സെക്രട്ടറി പദവിയില്‍ തുടരാം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ഭാര്യ. മക്കള്‍: കല്യാണി, ശബരി.
ക്ലീൻ ഇമേജുമായി ഷേയ്ഖ് സാഹിബ്
പൊലീസ് സർവീസ് കാലഘട്ടത്തിൽ ഇന്നേവരെ കാര്യമായ വിവാദങ്ങളിൽ ഉൾപ്പടാത്ത ക്ലീൻ ഇമേജിന് ഉടമയാണ് നിയുക്ത പൊലീസ് മേധാവി ഡോ. ഷേയ്ഖ് ദർവേഷ് സാഹിബ്. അബ്ദുള്‍ സത്താര്‍ കുഞ്ഞിന് ശേഷം നീണ്ട 25 വർഷക്കാലത്തെ ഇടവേള കഴിഞ്ഞ് മുസ്ലിം സമുദായത്തിൽ നിന്നും എത്തുന്ന പൊലീസ് തലവൻ. ഇ.കെ. നായനാര്‍ മന്ത്രിസഭയുടെ കാലത്താണ് അബ്ദുള്‍ സത്താര്‍ കുഞ്ഞ് ഡിജിപിയായത്. എന്നാൽ, ഏറ്റവും കുറഞ്ഞ കാലയളവില്‍ ഒരു മാസത്തേക്കു മാത്രമായിരുന്നു ചുമതല.
നീണ്ട 25 വര്‍ഷത്തിനിപ്പുറം യുപിഎസ്സി പട്ടികയില്‍ രണ്ടാമനായ ഷേഖ് ദര്‍വേഷിന് നിലവിലെ മേധാവി അനില്‍ കാന്ത് ബാറ്റൺ കൈമാറുമ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിലെത്തി എന്നതും ശ്രദ്ധേയം.1990 ബാച്ചിലെ ഐപിഎസ് ഓഫീസറായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിലവില്‍ ഫയര്‍ ആൻഡ് റെസ്ക്യൂ വിഭാഗം ഡയറക്റ്റര്‍ ജനറലാണ്.
കേരള കേഡറില്‍ എഎസ്പിയായി നെടുമങ്ങാട് സര്‍വീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, റെയ്ല്‍വേയ്സ്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്പിയായും എംഎസ്പി, കെഎപി രണ്ടാം ബറ്റാലിയന് എന്നിവിടങ്ങളില്‍ കമാൻഡന്റ് ആയും പ്രവര്‍ത്തിച്ചു. ഗവര്‍ണറുടെ എഡിസിയായും ഐക്യരാഷ്ട്ര സഭയുടെ മിഷന്റെ ഭാഗമായി കൊസോവയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണറും, ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാഡമിയില്‍ അസിസ്റ്റന്റ് ഡയറക്റ്ററും ഡെപ്യൂട്ടി ഡയറക്റ്ററുമായിരുന്നു. എസ്ബി സിഐഡി, പൊലീസ് ആസ്ഥാനം, തിരുവനന്തപുരം റെയ്ഞ്ച്, തൃശൂര്‍ റെയ്ഞ്ച്, ആംഡ് പൊലീസ് ബറ്റാലിയന് എന്നിവിടങ്ങളില്‍ ഐജി ആയിരുന്നു. അഡീഷണല്‍ എക്സൈസ് കമ്മിഷണറായും കേരള പൊലീസ് അക്കാഡമി ഡയറക്റ്ററായും പ്രവര്‍ത്തിച്ചു.
എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച ശേഷം പൊലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈം ബ്രാഞ്ച്, ഉത്തര മേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പൊലീസ് അക്കാഡമി ഡയറക്റ്റര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
അമെരിക്കയില്‍ നിന്ന് ഉള്‍പ്പെടെ നിരവധി പരിശീലനം നേടിയിട്ടുള്ള അദ്ദേഹം കൃഷിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായുമാണ്. അഗ്രോണമിയില്‍ ഡോക്റ്ററേറ്റും ഫിനാന്‍സില്‍ എംബിഎയും നേടി. വിശിഷ്ട സേവനത്തിന് 2016 ല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡലും സ്തുത്യര്‍ഹ സേവനത്തിന് 2007ല്‍ ഇന്ത്യന്‍ പൊലീസ് മെഡലും ലഭിച്ചു. അതി ഉത്കൃഷ്ടസേവാ പഥക്, യുണൈറ്റഡ് നേഷന്‍സ് പീസ് കീപ്പിങ് മെഡല്‍ എന്നിവ നേടിയിട്ടുണ്ട്.
ആന്ധ്രാപ്രദേശ് സ്വദേശിയാണ്. ഷെയ്ഖ് ഫരീദാ ഫാത്തിമയാണ് ഭാര്യ. ഡോ. അയിഷാ ആലിയ, ഫറാസ് മുഹമ്മദ് എന്നിവരാണ് മക്കള്‍. മരുമകന് മുഹമ്മദ് ഇഫ്ത്തേക്കര്.