കോട്ടയം: ആകാശപാതയുടെ തുടർ നിർമാണ പ്രവർത്തനങ്ങളുടെ സാധ്യതകൾ തേടി ജില്ലാ കലക്റ്ററുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തിൻ്റെ പരിശോധന നടത്തി. നിലവിൽ നാറ്റ് പാക് തയ്യാറാക്കിയിരിക്കുന്ന രൂപകല്പന പ്രകാരമുള്ള നിർമാണ സാധ്യതകളാണ്
കോട്ടയം ജില്ലാ കലക്റ്റർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ കേരള റോഡ് സേഫ്റ്റി അഥോറിറ്റി, നാറ്റ്പാക്, കിറ്റ്കോ, റവന്യൂ, മോട്ടോർ വെഹിക്കിൾ, പിഡബ്ല്യുഡി, പൊലീസ് തുടങ്ങിയ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ പരിശോധിച്ചത്.
നാറ്റ്പാക് തയ്യാറാക്കിയ രൂപകൽപന പ്രകാരം 6 ലിഫ്റ്റുകളും, 3 ഗോവണികളുമാണ് ഉള്ളത്. ഇവ നിർമിക്കുമ്പോൾ നിലവിലുള്ള റോഡിൻ്റെ ഘടനക്ക് ഉണ്ടാകുന്ന മാറ്റമാണ് സംഘം പ്രധാനമായും വിലയിരുത്തിയത്. നിലവിൽ റവന്യൂ വകുപ്പിന്റെ പുറമ്പോക്ക് ഭൂമിയിൽ ഉൾപ്പെടുന്ന തരത്തിൽ നിർമാണങ്ങൾ ഒതുങ്ങുമോ എന്നതും, അധികമായി സ്ഥലം വേണ്ടിവന്നാൽ അത് തിരക്കേറിയ റോഡിൻ്റെ ഗതാഗതത്തെ ഏങ്ങനെ ബാധിക്കുമെന്നതും സംഘം പരിഗണിക്കുന്നുണ്ട്. ആകാശപാതയുടെ തുടർ നിർമാണ സാധ്യതകൾ ഹൈക്കോടതി, കോട്ടയം ജില്ലാ ഭരണകൂടത്തോട് തേടിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് കോട്ടയം ജില്ലാ കലക്റ്റർ വി. വിഗ്നേശ്വരി പറഞ്ഞു.
സ്ഥല പരിശോധനയെ തുടർന്ന് കോട്ടയം കലക്ട്രേറ്റിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് നടപടിക്രമങ്ങൾ വിലയിരുത്തി. തഹസീൽദാർ യാസീൻ ഖാൻ, കെ.ആർ.എസ്.എ ഡയറക്റ്റർമാരായ ലിജു അഴകേശൻ, കല, നാറ്റ്പാക് പ്രതിനിധി അരുൺ, മോട്ടോർ വെഹിക്കിൾ, പൊലീസ്, പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വീണ്ടും ഭൂമി പരിശോധന നടത്തിയ ശേഷം കലക്റ്റർക്ക് റിപ്പോർട്ട് നൽകും.