തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം അനുദിനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തടസരഹിതമായി വൈദ്യുതി ലഭ്യമാക്കാനുള്ള കഠിനപ്രയത്നത്തിലാണെന്നും, സെക്‌ഷന്‍ ഓഫിസില്‍ ഫോണ്‍ റിസീവര്‍ മാറ്റിവെയ്ക്കാറില്ലെന്നും കെഎസ്ഇബി. വിതരണ ലൈനിലെ ലോഡ് ക്രമാതീതമായി കൂടുമ്പോഴാണ് ഫ്യൂസ് ഉരുകി വൈദ്യുതപ്രവാഹം നിലയ്ക്കുന്നതെന്നും വിശദീകരണം.
പരാതി അറിയിക്കാന്‍ കെഎസ്ഇബി സെക്‌ഷന്‍ ഓഫിസിലേക്കുള്ള ഫോണ്‍ വിളികളുടെ എണ്ണവും കൂടിവരുന്നു. കെഎസ്ഇബി സെക്‌ഷന്‍ ഓഫിസില്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നില്ലായെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഫോണ്‍ റിസീവര്‍ മാറ്റി വയ്ക്കുന്നു എന്ന ആരോപണവുമുണ്ട്. ഇത് വാസ്തവമല്ലെന്ന്കെഎസ്ഇബി അറിയിച്ചു. ബോധപൂര്‍വം ഒരു ഓഫിസിലും ഫോണ്‍ എടുക്കാതിരിക്കുന്ന പ്രവണത ഇല്ല.
കൊവിഡ്, പ്രളയകാലങ്ങളിൽ ഏറ്റവും മെച്ചപ്പെട്ട സേവനം കാഴ്ചവച്ചതിലൂടെ ജനങ്ങളുടെയാകെ പ്രശംസ നേടിയ കെഎസ്ഇബി ഈ കഠിനമായ വേനലിലും പ്രതിബദ്ധതയോടെ പ്രവർത്തിക്കുകയാണ്. ഒരു ലാന്‍ഡ് ഫോണ്‍ മാത്രമാണ് സെക്‌ഷന്‍ ഓഫിസുകളില്‍ നിലവിലുള്ളത്. ഒരു സെക്‌ഷന്‍റെ കീഴില്‍ 15,000 മുതല്‍ 25,000 വരെ ഉപയോക്താക്കള്‍ ഉണ്ടായിരിക്കും. ഉയര്‍ന്ന ലോഡ് കാരണം ഒരു 11 കെവി ഫീഡര്‍ തകരാറിലായാല്‍ തന്നെ 1,000ത്തിലേറെ പേര്‍ക്ക് വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ടാകും. ഇതില്‍ ചെറിയൊരു ശതമാനം പേര്‍ സെക്‌ഷന്‍ ഓഫിസിലെ നമ്പരില്‍ വിളിച്ചാല്‍പ്പോലും ഒരാള്‍ക്കു മാത്രമാണ് സംസാരിക്കാന്‍ കഴിയുക. മറ്റുള്ളവര്‍ക്ക് ഫോണ്‍ ബെല്ലടിക്കുന്നതായോ എന്‍ഗേജ്ഡായോ ആയിരിക്കും മനസിലാവുക. ഇക്കാരണത്താലാണ് തെറ്റിദ്ധാരണ ഉണ്ടാവുന്നത്.
9496001912 എന്ന മൊബൈല്‍ നമ്പരിലേക്ക് വിളിച്ചും വാട്സാപ് സന്ദേശമയച്ചും പരാതി അറിയിക്കാനുള്ള സംവിധാനവും നിലവിലുണ്ട്. ഫോണില്‍ ഈ നമ്പര്‍ സേവ് ചെയ്തുവച്ചാല്‍ തികച്ചും അനായാസമായി വാട്സാപ് സന്ദേശമയച്ച് പരാതി രജിസ്റ്റര്‍ ചെയ്യാം. സെക്‌ഷന്‍ ഓഫിസില്‍ ഫോണ്‍ വിളിച്ചു കിട്ടാതെ വരുന്ന സാഹചര്യത്തില്‍ 1912 എന്ന നമ്പരില്‍ കെഎസ്ഇബിയുടെ സെന്‍ട്രലൈസ്ഡ് കോള്‍ സെന്‍ററിലേക്ക് വിളിക്കാം.
ഐവിആര്‍എസ് സംവിധാനത്തിലൂടെ അതിവേഗം പരാതി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ആവശ്യമെങ്കില്‍ കസ്റ്റമര്‍കെയര്‍ എക്സിക്യൂട്ടീവിനോട് സംസാരിക്കാനും അവസരമുണ്ടാകും. 1912 ല്‍ വിളിക്കുന്നതിനുമുമ്പ് 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍ കൂടി കയ്യില്‍ കരുതുന്നത് പരാതി രേഖപ്പെടുത്തല്‍ എളുപ്പമാക്കുമെന്നും ബോർഡ് അറിയിച്ചു.