തിരുവനന്തപുരം: ഇനി വീട്ടിലിരുന്ന് സ്വൈപ് ചെയ്ത് വൈദ്യുതിബിൽ അടയ്ക്കാനുള്ള സംവിധാനമൊരുങ്ങുന്നു. മീറ്റർ റീഡർമാർ കാർഡ് സ്വൈപിങ് മെഷീനുകളുമായി വീടുകളിലും സ്ഥാപനങ്ങളിലുമെത്തി പണം സ്വീകരിക്കും. മാർച്ച് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കും. ഉപയോക്താക്കൾക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും യുപിഐ പേമെന്‍റ് വഴിയും പണമടയ്ക്കാനാകും.
നിലവിലുള്ള ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാത്തവർക്ക് കൂടി കെഎസ്ഇബി ഓഫിസുകളിൽ നേരിട്ടെത്താതെ പണം അടയ്ക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ആൻഡ്രോയ്ഡ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന പുതിയ സ്പോട്ട് ബില്ലിങ് മെഷീനിൽ ഒരുക്കിയ സ്വൈപിങ് കാർഡ് സംവിധാനം വഴിയാണ് ഇതു സാധ്യമാകുന്നത്.
കാനറ ബാങ്കിന്‍റെ സഹകരണത്തോടെ അയ്യായിരത്തോളം മെഷീനുകൾ വഴിയാണു നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി 5286 മെഷീനുകൾ കെഎസ്ഇബി സെക്ഷൻ ഓഫിസുകളിലെത്തും. ഇതിന്‍റെ ധാരണാപത്രം കെഎസ്ഇബിയും കാനറ ബാങ്കും ഒപ്പിട്ടു. മെഷീന്‍റെ നെറ്റ്‍വർക്ക് പരിപാലനവും ഇന്‍റർനെറ്റ് ഒരുക്കുന്നതും കാനറ ബാങ്കാണ്. കഴിഞ്ഞ വര്‍ഷം മാർച്ചിൽ തുടങ്ങിയ നടപടിക്രമങ്ങളാണ് കഴിഞ്ഞ ദിവസത്തെ കരാറിലൂടെ പൂർത്തിയായത്. 60 ദിവസത്തിനുള്ളിൽ സംവിധാനമൊരുക്കാനാണ് കെഎസ്ഇബി, നിർദേശം നൽകിയിരിക്കുന്നത്.