തിരുവനന്തപുരം: മാനവീയം വീഥിയിൽ ഇടവേളക്ക് ശേഷം വീണ്ടും സംഘർഷം. സംഭവത്തിൽ ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണയ്ക്ക് വെട്ടേറ്റു. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന 2 സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു എന്നാണ് വിവരം.
റീൽസ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കഴുത്തിനു ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമലം സ്വദേശി ഷമീർ, ഇവർക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടി എന്നിവരാണ് മ്യൂസിയം പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
നിരന്തര സംഘര്‍ഷത്തെ തുടര്‍ന്ന് മാനവീയം വീഥിയിൽ 12 മണിക്ക് ശേഷം ഇവിടെ നിന്ന് പിരിഞ്ഞുപോകണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും അതിന് തയ്യാറാകാതെ ഇവിടെ യുവാക്കൾ തുടരുന്നതാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്കു കാരണം. സിസിടിവി ഇല്ലാത്ത ഭാഗം നോക്കിയാണ് സംഘങ്ങൾ ഒത്തുചേരുന്നതെന്നാണ് വിവരം.