തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍-മേയർ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രന്‍റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിലാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ആര്യയുടെ മൊഴി എടുത്തത്. എത്രയും വേഗം കേസിൽ കുറ്റപത്രം നൽകാനാണ് പൊലീസിന്‍റെ ശ്രമം. ഇന്നലെ വൈകിട്ട് 4 നാണ് മേയർ മൊഴി നൽകാൻ ഹാജരായത്. മൊഴിയെടുപ്പ് 45 മിനിട്ട് നീണ്ടു. ഭർത്താവ് സച്ചിൻദേവ് എംഎൽഎയും കൂടെയുണ്ടായിരുന്നു.
മേയറുടെ രഹസ്യമൊഴിയെടുക്കണമെന്ന് മ്യൂസിയം പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഏപ്രിൽ 28ന് രാത്രിയിലാണ് മേയറും ഭർത്താവും കെഎസ്ആർടിസി ഡ്രൈവറുമായി വഴിയിൽവച്ച് വാക്പോരുണ്ടായത്. വാഹനത്തിന് സൈഡ് നൽകാത്തതിനെച്ചൊല്ലിയായിരുന്നു തർക്കം. ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതായി മേയറും കുടുംബവും ആരോപിച്ചിരുന്നു. ആദ്യം കന്‍റോണ്‍മെന്‍റ് പൊലീസ് അന്വേഷിച്ച കേസ് മ്യൂസിയം പൊലീസിന് കൈമാറിയിരുന്നു.
യദു ഓടിച്ച ബസ് മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.