മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്ന ജനവാസ മേഖലയ്ക്ക് സമീപത്ത് നിലയിറപ്പിച്ചിരിക്കുന്നതായി വനം വകുപ്പ്. മാനിവയൽ അമ്മക്കാവ് ഭാഗത്താണ് ആന നിലവിലുള്ളത്. ജനവാസ മേഖലയ്ക്ക് അടുത്തായതിനാൽ തിരുനെല്ലിയിലെ ആറു വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സ്ഥലത്ത് ആർആർടി സംഘം നിലയുറപ്പിച്ചിട്ടുണ്ട്. ബേഗൂര്‍, ചേലൂര്‍, കുതിരക്കോട്, പനവല്ലി, ആലത്തൂര്‍, ബാവലി വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ബേലൂർ മഖ്നയ്ക്കൊപ്പം മറ്റൊരു മോഴയാനകൂടി ഉണ്ട്. ഇത് ദൗത്യത്തെ കൂടുതൽ ദുഷ്ക്കരമാക്കും.
ഇന്നലെ വൈകിട്ടുവരെ ആനയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമങ്ങൾ നടന്നിങ്കിലും വൈകിട്ടോടെ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ ഒപ്പമുള്ള മോഴയാന ദൗത്യ സംഘത്തിനു നേരെ പാഞ്ഞടുത്തതും കൂടുതൽ വെല്ലുവിളിയായി. ആകാശത്തേക്ക് വെടിവച്ചാണ് ദൗത്യ സംഘം പാഞ്ഞടുത്ത ആനയെ തുരത്തിയത്. കുംകിയാനയുടെ മുകളില്‍ കയറിയും മരത്തിന്റെ മുകളില്‍ കയറിയും ബേലൂര്‍ മഖ്‌നയെ മയക്കുവെടിവെക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.