കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ നേരിട്ട് ഹാജരാകണമെന്നു പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി. കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ തള്ളിയ കോടതി മോഹൻലാൽ അടക്കമുള്ള പ്രതികളോട് നവംബർ മൂന്നിന് ഹാജരാകാനാണു നിർദേശിച്ചിരിക്കുന്നത്. കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ അപേക്ഷ നൽകിയതു പൊതുതാത്പര്യത്തിനു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു കോടതിയുടെ നടപടി.
2011-ലാണു കേസിനാസ്പദമായ സംഭവം. മോഹൻലാലിന്റെ കൊച്ചി തേവരയിലെ വസതിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെത്തുകയായിരുന്നു. ആദായ നികുതി വകുപ്പാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തതെങ്കിലും പിന്നീട് വനം വകുപ്പിനു കൈമാറി.
കേസിൽ മോഹൻലാലിനെ ഒന്നാം പ്രതിയാക്കി കഴിഞ്ഞ വർഷമാണു വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചത്. ഇതിനെതിരേ മോഹൻലാൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനു മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും, അതിനാൽ വനം വകുപ്പിന്റെ കുറ്റപത്രം നിലനിൽക്കില്ലെന്നും മോഹൻലാൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. തന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമമാണെന്നും മോഹൻലാൽ ആരോപിച്ചിരുന്നു.
രണ്ടാം തവണയാണ് കേസ് അവസാനിപ്പിക്കാനുള്ള സർക്കാർ അപേക്ഷ കോടതി തള്ളുന്നത്. ചരിഞ്ഞ നാട്ടാനകളുടെ കൊമ്പാണിതെന്നാണു കേസ് അവസാനിപ്പിക്കാനുള്ള കാരണമായി സർക്കാരും മോഹൻലാലും ഉയർത്തിയിരുന്ന വാദം.