തിരുവനന്തപുരം: കാലവർഷം കേരള തീരത്തേക്ക് കൂടുതലടുത്തു. നിലവിൽ കന്യാകുമാരി തീരത്തുള്ള കാലവർഷം തിങ്കളാഴ്ച കേരളത്തിലെത്തുമെന്നാണ് നിഗമനം. ഞായറാഴ്ച എത്തുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.
അറബിക്കടലിൽ തിങ്കളാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടും. പ്രതീക്ഷിച്ചിതിലും വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
ആദ്യഘട്ടത്തിൽ തെക്കന്‍ കേരളത്തിലാകും ശക്തമായ മഴ ലഭിക്കുക. ഈ ആഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. തിങ്കളാഴ്ച രൂപപ്പെടുന്ന ചക്രവാതച്ചുഴിയും പിന്നീട് ന്യൂനമർദമായി മാറും.
ഇരട്ട ന്യൂനമർദം സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണമായേക്കും. ന്യൂമർദം പശ്ചിമ തീരത്തേക്ക് നീങ്ങിയാൽ, പതിഞ്ഞ് തുടങ്ങുന്ന കാലവർഷം മെച്ചപ്പെട്ടേക്കും. ജൂൺ 7 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അതേസമയം, കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്.