മലപ്പുറം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ കോണ്‍ഗ്രസിനുള്ള ക്ഷണത്തില്‍ മുന്നറിയിപ്പുമായി മുസ്‌ലിം ലീഗ്. ബിജെപിയുടെ അജണ്ടയിൽ കോണ്‍ഗ്രസ് വീഴരുതെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
നേരത്തെ, രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന കോണ്‍ഗ്രസ് നിലപാടിനെതിരേ രൂക്ഷവിമര്‍ശനവുമായി സമസ്തയും രംഗത്തെത്തിയിരുന്നു. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന കോൺഗ്രസ് നിലപാട് തെറ്റാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ പറയുന്നത്. ഇതിനു പിന്നാലെയാണിപ്പോൾ വിമർശനവുമായി മുസ്ലിം ലീഗും രംഗത്തെത്തുന്നത്.
ബിജെപി എല്ലാ തെരഞ്ഞെടുപ്പുകൾക്ക് മുന്നിലും ഓരോ കെണികൾ ഉണ്ടാക്കാറുണ്ട്. എല്ലാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നിലും വര്‍ഗീയ കലാപം ഉണ്ടാക്കിയിരുന്നു. ഇപ്പോഴും ഇത്തരത്തില്‍ വര്‍ഗീയ വികാരങ്ങള്‍ ചൂഷണം ചെയ്യലാണ് അവർ തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഒരജണ്ടയിലും വീണ് കൊടുക്കരുതെന്നാണ് നിലപാട്.
ഇതിൽ മാത്രമല്ല, ഒന്നിലും വീഴരുത്. കോണ്‍ഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ നിലപാടാണെന്നും ഈ നിലപാട് മാറ്റിയില്ലെങ്കില്‍ 2024 ലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും സമസ്ത മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ മത വല്‍ക്കരിക്കാനുള്ള ബിജെപി ശ്രമത്തില്‍ വീഴാതിരിക്കാന്‍ കോണ്‍ഗ്രസ് ജാഗ്രത കാട്ടണം. അല്ലെങ്കില്‍ കോണ്‍ഗ്രസില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുള്ള ന്യൂനപക്ഷങ്ങളും ദളിത് വിഭാഗക്കാരും മറ്റു രാഷ്ട്രീയ ബദലുകളിലേക്ക് ചേക്കേറും എന്നും സമസ്ത പറഞ്ഞിരുന്നു.