കണ്ണൂർ: തെക്കൻ കേരളത്തിലെ കടൽ ക്ഷോഭത്തെ തുടർന്ന് കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. അതേസമയം, തകര്‍ന്നതല്ല, കടലാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് അഴിച്ചുവെച്ചതാണെന്നാണ് ഡിടിപിസിയുടെ വിശദീകരണം.
റബർ പ്ലാസ്റ്റിക് മിശ്രിതമുപയോഗിച്ച് നിർമിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജ് തിരമാലകളുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് ഉയരുകയും താഴുകയും ചെയ്യുന്ന രീതിയിലായിരുന്നു നിർമിച്ചത്. ഇന്നലെ അതിശക്തമായ കടലാക്രമണമാണ് മുഴുപ്പിലങ്ങാട് ബീച്ചിലുണ്ടായത്. ഫ്ലോട്ടിംഗ് ബ്രിഡ്ജിന്‍റെ ചില ഭാഗങ്ങൾ കരയിലേക്കടിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ശക്തമായ തിരയില്‍ അകപ്പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ പല ഭാഗങ്ങളും വേര്‍പ്പെട്ടു പോവുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടലാക്രമണം മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ തന്നെ ഫ്ലോട്ടിങ് ബ്രിഡ്ജിലേക്ക് ആളുകളെ കയറ്റിയിരുന്നില്ല. ഇതിനാല്‍ തന്നെ മറ്റു അനിഷ്ടസംഭവങ്ങളുണ്ടായിട്ടില്ല.
എന്നാൽ ഫ്ലോട്ടിങ് ബ്രിഡ്ജിന് തകരാര്‍ സംഭവിക്കാതിരിക്കാൻ ഭാഗങ്ങള്‍ അഴിച്ചുവെക്കുകയായിരുന്നുവെന്നാണ് ഡിടിപിസി അധികൃതര്‍ പറഞ്ഞു. 15ഓളം ആങ്കറുകള്‍ അഴിച്ചുവെക്കുകയായിരുന്നു. ബ്രിഡ്ജിന്‍റെ ഭാഗത്ത് തന്നെയാണ് ബാക്കി ഭാഗങ്ങള്‍ കെട്ടിവെച്ചത്. അത് ശക്തമായ തിരയില്‍ കരയിലേക്ക് എത്തുകയായിരുന്നുവെന്നും അത് ആളുകള്‍ വീഡിയോ എടുത്ത് ബ്രിഡ്ജ് തകര്‍ന്നുവെന്ന രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് ഡിടിപിസി പറയുന്നത്.