കവരത്തി: ലക്ഷദ്വീപിലെ സ്കൂളുകളിൽ പുതിയ യൂണിഫോം ശൈലി അവതരിപ്പിച്ചതിനു പിന്നാലെ ഹിജാബ് നിരോധിക്കുന്നതാണു ഭരണകൂടത്തിന്റെ തീരുമാനമെന്ന ആരോപണവുമായി ദ്വീപിൽ നിന്നുള്ള എംപി മുഹമ്മദ് ഫൈസൽ. യൂണിഫോം നിർദേശങ്ങളിൽ ശിരോവസ്ത്രത്തെക്കുറിച്ചു പ്രത്യേക പരാമർശമില്ലാത്തതു ചൂണ്ടിക്കാട്ടിയാണ് എംപിയുടെ പ്രതിഷേധം. ഭരണകൂടത്തിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ പ്രതിഷേധമുയര്ന്നിട്ടുണ്ടെന്നും വിദ്യാർഥികൾ അവരുടെ അവകാശങ്ങൾ അനുവദിക്കുന്നതുവരെ ക്ലാസുകൾ ബഹിഷ്കരിക്കുമെന്നും ഫൈസൽ പറഞ്ഞു.
ബെൽറ്റ്, ടൈ, ഷൂസ്, സോക്സ് എന്നിവ ഉള്‍ക്കൊളിച്ചു കൊണ്ടുള്ള യൂണിഫോമാണു സ്കൂൾ കുട്ടികൾക്കായി ഭരണകൂടം നിർദേശിച്ചിരിക്കുന്നത്. ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും നൽകിയ സർക്കുലറിൽ വിദ്യാര്‍ഥികള്‍ ഒരേ രീതിയിലുള്ള യൂണിഫോം ധരിക്കുന്നത് വിദ്യാർഥികളിൽ അച്ചടക്ക മനോഭാവം വളർത്തിയെടുക്കുമെന്നതിന് കാരണമാകുമെന്നു വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചു. അതേസമയം, പെൺകുട്ടികൾക്ക് ഹിജാബോ സ്കാർഫോ ധരിക്കുന്നത് സംബന്ധിച്ച നിർദേശം സർക്കുലറിലില്ല. നിർദേശിച്ച രീതിയിൽ അല്ലാതെയുള്ള വസ്ത്രധാരണം കുട്ടികള്‍ക്കിടയില്‍ വേര്തിരിവുണ്ടാക്കുമെന്നും സ്കൂളുകളിൽ അച്ചടക്കവും യൂണിഫോം ഡ്രസ് കോഡും നിലനിർത്തേണ്ടത് പ്രിൻസിപ്പൽമാരുടെയും സ്കൂൾ മേധാവികളുടെയും ഉത്തരവാദിത്തമാണെന്നും സർക്കുലറിൽ പറയുന്നു.