കണ്ണൂർ: എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന‍്യൂ ജോയിന്‍റ് കമ്മീഷണർ എ. ഗീതയുടെ കണ്ടെത്തൽ. പെട്രോൾ പമ്പിന് എൻഒസി അനുവദിക്കുന്നതിൽ ഫയൽ വൈകിപ്പിച്ചു എന്നതിനുള്ള തെളിവുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല.
പെട്രോൾ പമ്പിന് എൻഒസി അനുവദിക്കുന്നതിൽ ഫയൽ വൈകിപ്പിച്ചെന്നും എൻഒസി നൽകുന്നതിന് കൈകൂലി വാങ്ങിയെന്നുമായിരുന്നു എഡിഎമ്മിനെതിരെ ഉയർന്ന ആരോപണങ്ങൾ. എന്നാൽ ലാൻഡ് റവന‍്യൂ ജോയിന്‍റ് കമ്മീഷണർ എ. ഗീതയുടെ നേതൃത്വത്തിൽ നടത്തുന്ന വകുപ്പുതല അന്വേഷണത്തിൽ ഈ ആരോപണങ്ങൾ ശരിയാണെന്ന് ബോധ‍്യപ്പെടുത്തുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.
മൊഴികൾ എഡിഎമ്മിന് അനുകൂലമാണെന്ന് റിപ്പോർട്ടുകളുണ്ട്. പെട്രോൾ പമ്പിന് എൻഒസി അനുവദിക്കുന്നതിൽ എഡിഎം ക്രമക്കേട് നടത്തിയെന്നും അതിനുള്ള തെളിവുകൾ ഉണ്ടെന്നും അത് ആവശ‍്യമുള്ളപ്പോൾ പുറത്തുവിടുമെന്നായിരുന്നു പി.പി. ദിവ‍്യ എഡിഎമ്മിന്‍റെ യാത്രയയപ്പ് യോഗത്തിൽ ആരോപിച്ചിരുന്നത്. ദിവ‍്യയുടെ ആരോപണത്തിന് പിന്നാലെയാണ് എഡിഎം നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.