കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ ആരോപണ വിധേയയായ കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യക്കെതിരേ ഉടൻ നടപടി വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മുൻകൂർ ജാമ്യാപേക്ഷയിൽ വിധിവന്നതിനു ശേഷം നടപടിയിലേക്ക് കടക്കാമെന്നാണ് തീരുമാനം.
മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും തൃശൂരിൽ ചേർന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി. എന്നാൽ എഡിഎമ്മിന്‍റെ മരണം സിപിഎം സെക്രട്ടേറിയറ്റ് ഗൗരവമായി ചർച്ച ചെയ്തില്ല. ആരോപണത്തിനു പിന്നാലെ ദിവ്യയെ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു. ബാക്കി നടപടികൾ ചൊവ്വാഴ്ചയ്ക്ക് ശേഷം സിപിഎം ചർച്ച ചെയ്യും.