കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഏറ്റുവാങ്ങാൻ തിരുനക്കര മൈതാനം ഒരുങ്ങി. ജനനായകന് പ്രണാമം അർപ്പിച്ച് ഡിസിസി കമാനവും ഉയർത്തിയിട്ടുണ്ട്. സമീപത്തുള്ള ഗാന്ധി സ്ക്വയറിലും ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുന്ന ഹോർഡിങ്ങുകൾ ഉയർന്നു.
ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കോട്ടയം ജില്ലാ പൊലീസ് മേധാവി വിശദീകരിച്ചു. തിരുനക്കര മൈതാനിയിൽ ആളുകളെ തങ്ങാൻ അനുവദിക്കില്ലെന്നും പൊതുദർശനതിന് ക്യൂ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ കൃത്യമായി നിയന്ത്രിക്കാനുള്ള തീരുമാനമാണ് പൊലീസ് കൈക്കൊണ്ടിട്ടുള്ളത്. മൈതാനിയിൽ സുരക്ഷാ ക്രമീകരണത്തിനായി 2000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.
ഉമ്മൻ ചാണ്ടിയെ അവസാനമായി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് കോട്ടയം നഗരം. ഉമ്മൻ ചാണ്ടിയുടെ മൃതദേഹവുമായി എംസി റോഡിലൂടെ കോട്ടയം തിരുനക്കര മൈതാനത്തേക്കു കടന്നുവരുന്ന വിലാപയാത്രയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ജില്ലാ കലക്റ്ററുടെ നേതൃത്വത്തിലും ഡിസിസി അടക്കമുള്ള നേതൃത്വത്തിലും ക്രമീകരിച്ചിട്ടുണ്ട്. ഡിസിസി ഓഫിസില്‍ നിന്ന് പ്രവര്‍ത്തകരെല്ലാം തിരുനക്കര മൈതാനത്തേക്കു വിലാപയാത്രയെ അനുഗമിക്കും.