rahul mamkootathil | p sarin 
Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതിൽ ഇടഞ്ഞ് പി. സരിൻ; പാലക്കാട് കോൺഗ്രസിൽ ഭിന്നത

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തെരഞ്ഞെടുത്ത തീരുമനത്തിൽ പാലക്കാട് കോൺഗ്രസിൽ ഭിന്നത. പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ പരിഗണിക്കാത്തതിൽ കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായ ഡോ. പി. സരിന്‍ ആണ് വിയോജിപ്പുമായി രംഗത്തെത്തിയത്.

ഇതേ തുടർന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 11.45 ന് മാധ്യമങ്ങളെ കാണുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ഒരു പോസ്റ്ററും സരിൻ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുമില്ല. ഇതിനിടെ സരിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും കെപിസിസി തുടങ്ങിയിട്ടുണ്ട്. നിലവിൽ കോൺഗ്രസ് നേതാക്കൾ സരിനുമായി ചർച്ച നടത്തുകയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സരിൻ. എന്നാൽ സിപിഎമ്മിന്‍റെ സ്വാധീന മേഖലയിൽ ജയിക്കാനായില്ല. എന്നാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് വ്യക്തമായത് മുതൽ സരിൻ ഈ മേഖലയിൽ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തിവരികയായിരുന്നു. തെരഞ്ഞെടുപ്പില്‍ തനിക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുമെന്ന് തന്നെയായിരുന്നു സരിന്‍ കണക്കുകൂട്ടിയിരുന്നത്.

എന്നാൽ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കുന്ന വേളയില്‍ സരിന്‍ ഡല്‍ഹിയിലെത്തി മുതിര്‍ന്ന നേതാക്കളെയും കണ്ടിരുന്നു. ജില്ലയുടെ പ്രാതിനിധ്യം ഉറപ്പാക്കണം, ജില്ലയ്ക്ക് പുറത്തു നിന്നുള്ള സ്ഥാനാര്‍ത്ഥി വേണ്ട എന്നീ വാദങ്ങളാണ് സരിന്‍ മുന്നോട്ടുവച്ചത്.

സുഹൃത്തിനോടുള്ള പക വീട്ടാൻ വിമാനങ്ങൾക്ക് ബോംബ് ഭീഷണി; 17കാരൻ അറസ്റ്റിൽ

ഹെൻറിച്ച് ക്ലാസനും അഭിഷേക് ശർമയും എസ്ആർഎച്ചിൽ തുടരും

സംസ്ഥാനത്ത് രൂക്ഷമായ കടൽക്ഷോഭം, വീടുകളിൽ വെള്ളം കയറി; തീരപ്രദേശത്ത് ജാഗ്രതാ നിർദേശം

ഇന്ത്യ - ന്യൂസിലൻഡ് ഒന്നാം ടെസ്റ്റ്: ആദ്യ ദിനം മഴയെടുത്തു

പൊന്നാനിയിൽ പ്രായപൂർത്തിയാകാത്ത വിദ‍്യാർഥിക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിച്ചു; രണ്ടുപേർ പിടിയിൽ